നാളെ ഹർത്താൽ

കോട്ടയം: നവവരൻ കൊല്ലപ്പെട്ട സംഭവത്തിൽ കോട്ടയത്ത് പ്രതിഷേധം. ഗാന്ധിനഗർ പൊലീസ് സ്റ്റേഷനു മുന്നിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങി. പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തു തളളുമുണ്ടായി. പ്രതിഷേധക്കാരം പൊലീസ് സ്ഥലത്തുനിന്നും നീക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്.

യൂത്ത് കോൺഗ്രസ് പ്രവർത്തകർ എസ്‌പി മുഹമ്മദ് റഫീഖിനെ കൊടി ഉപയോഗിച്ച് മർദിച്ചു. ഗാന്ധിനഗർ പൊലീസിന്റെ അനാസ്ഥയാണ് കെവിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് ആരോപണം. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ എന്നിവര്‍ സ്റ്റേഷനു മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തുകയാണ്. കൊലപാതകത്തിൽ പ്രതിഷേധിച്ച് യുഡിഎഫ്, ബിജെപി നാളെ കോട്ടയത്ത് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.

അതിനിടെ, സംഭവത്തില്‍ വീഴ്ചവരുത്തിയ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ എസ്ഐ ആയ എം.എസ്.ഷിബുവിനേയും എഎസ്ഐയേയും സസ്‌പെന്‍ഡ് ചെയ്തു. കോട്ടയം എസ്‌പി മുഹമ്മദ് റഫീഖിനെ സ്ഥലം മാറ്റി. ഡിജിപി ലോക്‌നാഥ് ബെഹ്റയുടേതാണ് ഉത്തരവ്. ഹരിശങ്കറാണ് പുതിയ കോട്ടയം എസ്‌പി. കെവിനെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ പരാതി ലഭിച്ചിട്ടും നടപടിയെടുക്കുന്നതില്‍ പൊലീസിന് വീഴ്ചയുണ്ടായി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയുണ്ടായത്. കെവിന്റെ മരണം പ്രത്യേക സംഘം അന്വേഷിക്കും.

pathram desk 2:
Leave a Comment