യുപിയില്‍ വീണ്ടും ക്രൂരബലാത്സംഗം; ഏഴുവയസുകാരിയെ പൊലീസുകാരന്‍ പീഡിപ്പിച്ചു

നോയ്ഡ: യുപിയില്‍നിന്ന് വീണ്ടും ക്രൂര ബലാത്സംഗത്തിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ഏഴ് വയസുകാരിയെ ബലാത്സംഗത്തിന് ഇരയാക്കിയ പോലീസ് കോണ്‍സ്റ്റബിള്‍ ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായി. സുഭാഷ് സിങ് (45) ആണ് അറസ്റ്റിലായതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. പോലീസ് കോണ്‍സ്റ്റബിളിന്റെ താമസ സ്ഥലത്തുനിന്ന് പെണ്‍കുട്ടിയുടെ കരച്ചില്‍കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഇയാളെ പിടികൂടി മര്‍ദ്ദിച്ച് പോലീസിന് കൈമാറിയെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
വ്യാഴാഴ്ച രാവിലെ 8.30 നായിരുന്നു സംഭവം. ഗൗതംബുദ്ധ് നഗറില്‍ ജോലിചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥനാണ് പിടിയിലായത്. വീടിനു സമീപത്തുനിന്ന് ബുധനാഴ്ച വൈകീട്ട് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ പോലീസ് ഉദ്യോഗസ്ഥന്‍ സ്വന്തം താമസ സ്ഥലത്തുവച്ചാണ് പീഡനത്തിന ഇരയാക്കിയതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പെണ്‍കുട്ടിയുടെ കരച്ചില്‍കേട്ട് സ്ഥലത്ത് ആദ്യമെത്തിയ രണ്ട് സ്ത്രീകളെ പോലീസ് ഉദ്യോഗസ്ഥന്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചു. തുടര്‍ന്നാണ് കൂടുതല്‍ പേര്‍ സ്ഥലത്തെത്തി കോണ്‍സ്റ്റബിളിനെ പിടികൂടിയത്. പോലീസ് ഉദ്യോഗസ്ഥനെതിരെ ബലാത്സംഗക്കുറ്റം അടക്കമുള്ളവ ചുമത്തി കേസെടുത്തിട്ടുണ്ട്. മെഡിക്കല്‍ റിപ്പോര്‍ട്ടിനുവേണ്ടി കാത്തിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു. ബിഹാറില്‍നിന്നുള്ള ഫാക്ടറി തൊഴിലാളിയുടെ മകളാണ് ബലാത്സംഗത്തിന് ഇരയായത്. പെണ്‍കുട്ടിയുടെ അച്ഛന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് മരിച്ചിരുന്നു.

pathram:
Leave a Comment