എന്തു പ്രഹസനമാണ് സജീ..! പഴയകാലത്തെ ‘ആർഷോ’യാണ് സജി… ക്ഷേത്ര വിശ്വാസികളാണ് തീരുമാനിക്കേണ്ടത് : വി. മുരളീധരൻ

കോഴിക്കോട്: ക്ഷേത്രത്തിൽ ആരൊക്കെയാണു പോകേണ്ടതെന്നു സമസ്തയല്ല, ക്ഷേത്ര വിശ്വാസികളാണു തീരുമാനിക്കേണ്ടതെന്നു കേന്ദ്രമന്ത്രി വി.മുരളീധരൻ. പള്ളിയിൽ ആരൊക്കെ പോകണമെന്നു സമസ്തയ്ക്കു തീരുമാനിക്കാം. അയോധ്യയിൽ ഉണ്ടാക്കുന്നതു പള്ളിയല്ലെന്നും വി.മുരളീധരൻ പറഞ്ഞു.

രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുടെ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യാതിഥിയായി ക്ഷണിച്ചതു ക്ഷേത്ര ട്രസ്റ്റാണ്. ബിജെപിയുടെ വാഗ്ദാനങ്ങളിൽ ഉൾപ്പെട്ടതാണ് അയോധ്യയിലെ രാമക്ഷേത്രം. പറഞ്ഞതെല്ലാം ചെയ്തുകാണിച്ച ചരിത്രമാണു മോദിക്കുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലൊന്നും ക്ഷേത്രം പണിതതു കൊണ്ടല്ല ജനങ്ങൾ ബിജെപിക്കു വോട്ടു ചെയ്തത്. രാമക്ഷേത്രം മാത്രമല്ല തിരഞ്ഞെടുപ്പിലെ വിഷയം. രാജ്യത്ത് ഒന്നടങ്കം നടപ്പാക്കിയ വികസനകാര്യങ്ങളാണു പ്രധാനമായും ചർച്ചയാവുക.

ബിഷപ്പിനെ വിമർശിച്ച് മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസ്താവന കേരളത്തിന് അപമാനകരമാണ്. സംസ്ഥാനത്തെ അരമനകളിൽ കയറിയിറങ്ങുന്ന സജി ചെറിയാൻ നടത്തിയ പ്രസ്താവന കണ്ടപ്പോൾ ചോദിക്കാൻ തോന്നിയത് ‘എന്തു പ്രഹസനമാണ് സജീ?‌’ എന്നാണ്. അധിക്ഷേപിക്കുന്നവർക്കു സർക്കാരിൽ അംഗീകാരം കിട്ടുമെന്നു വി.എൻ.വാസവനു പുതിയ വകുപ്പു കിട്ടിയപ്പോൾ‍ സജി ചെറിയാനു തോന്നിക്കാണും. പഴയകാലത്തെ ‘ആർഷോ’യാണ് സജി. ഭരണഘടനയെ അധിക്ഷേപിച്ചതിനു മാറിനിൽക്കേണ്ടിവന്ന ചരിത്രമാണ് സജിക്കുള്ളത്. കെസിബിസി കൃത്യമായ നിലപാട് വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ പുലർത്തുന്ന മൗനമാണ് അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കുന്നത്.

pathram desk 1:
Leave a Comment