കണ്ണീര് കുടിക്കുന്ന മരുമക്കൾ കൂടുതലും കൊല്ലത്ത്

വിവാഹ ശേഷം ​ഗാർഹിക പീഡനം നേരിടുന്നെന്ന് പരാതിപ്പെടുന്നവരുടെ എണ്ണത്തിൽ കാര്യമായ വർധനവുണ്ടെന്ന് സംസ്ഥാന വനിതാ കമ്മീഷൻ. സ്ത്രീധന വിഷയവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം പരാതികൾ ലഭിച്ചത് കൊല്ലം ജില്ലയിൽ നിന്നെന്നും വനിതാ കമ്മീഷൻ വ്യക്തമാക്കി. വനിതാ കമ്മീഷന് ലഭിക്കുന്ന പരാതികളുടെ സ്വഭാവത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി.വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് അംഗീകൃത കേന്ദ്രങ്ങളിൽ വിവാഹ പൂർവ കൗൺസിലിങിൽ വധൂവരൻമാർ നിർബന്ധമായും പങ്കെടുക്കണമെന്നും ഇത് നിർബന്ധമാക്കാൻ സർക്കാരിന് നിർദ്ദേശം നൽകുമെന്നും പി സതീദേവി പറഞ്ഞു.

ഭർതൃ‍വീട്ടിലെ പീഡന പരാതികൾക്ക് പുറമെ വയോജനങ്ങൾ നേരിടുന്ന അരക്ഷിതാവസ്ഥ സംബന്ധിച്ചും വനിതാ കമ്മീഷന് പരാതി ലഭിക്കുന്നുണ്ട്. വൃദ്ധരായ മാതാപിതാക്കൾക്ക് മക്കൾ സംരക്ഷണം നൽകുന്നില്ലെന്നാണ് വയോജനങ്ങൾ നൽകുന്ന പ്രധാന പരാതി. 85 വയസ്സായ മാതാവിനെ അഞ്ച് മക്കളും സംരക്ഷിക്കുന്നില്ലെന്ന പരാതി പരിഗണിക്കവെയാണ് പരാമർശം. പ്രശ്‌നങ്ങൾ അതിവേഗം പരിഹരിക്കുന്നതിന് വാർഡ് തല ജാഗ്രതാ സമിതികളുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും വനിതാ കമ്മീഷൻ നിർദ്ദേശിച്ചു. കമ്മീഷനിൽ തീർപ്പാക്കിയ കേസുകളിൽ ഒത്തുതീർപ്പ് വ്യവസ്ഥ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ സഹായത്തോടെ പ്രത്യേക മോണിറ്ററിംഗ് സംവിധാനം ഏർപ്പെടുത്തും.

pathram:
Leave a Comment