ഉത്തരാഖണ്ഡ് ദുരന്തം: എം.ഐ-17 വിമാനവും ചിനൂക്കും രക്ഷാപ്രവര്‍ത്തനത്തിന്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയത്തില്‍ അകപ്പെട്ടവര്‍ക്കായുള്ള തെരച്ചില്‍ രക്ഷാ സേനകള്‍ ത്വരിതപ്പെടുത്തി. കരസേനയും വ്യോമസേനയും ദേശീയ ദുരന്തനിവാരണ സേനയും ഒന്നിച്ചാണ് രക്ഷാപ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകുന്നത്.

ജോഷിമഠ് കേന്ദ്രീകരിച്ചാണ് പ്രധാനമായും തെരച്ചില്‍ പുരോഗമിക്കുന്നത്. വലിയ രക്ഷാ പ്രവര്‍ത്തന സംഘത്തെ കേന്ദ്ര പ്രതിരോധവകുപ്പ് സഹായത്തിനായി എത്തിച്ചിരുന്നു. എം.ഐ-17 വിമാനവും ചിനൂക്കും രക്ഷാപ്രവര്‍ത്തകരെയും അടിയന്തിര ദുരിതാശ്വാസ സഹായങ്ങളും വഹിച്ചുകൊണ്ട് ഡെറാഡൂണിലെ സൈനിക കേന്ദ്രത്തില്‍ നിന്ന് പുറപ്പെട്ടിട്ടുണ്ട്.

ഇന്നലെ രാത്രി നദികളിലെ ജലനിരപ്പ് ഉയര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തിന് വിഘാതം സൃഷ്ടിച്ചിരുന്നു. എങ്കിലും രാവിലെ തെരച്ചില്‍ പുനരാരംഭിക്കാന്‍ സാധിച്ചു. വൈദ്യുത പ്ലാന്റിന്റെ ടണലിലും നിര്‍മ്മാണം നടക്കുന്ന പ്രദേശത്തുമായി നൂറിലേറെ പേരുണ്ടായിരുന്നു എന്ന സൂചന അടിസ്ഥാനമാക്കിയാണ് ദൗത്യം തുടരുന്നത്.

pathram desk 2:
Leave a Comment