സ്വപ്‌നയ്ക്ക് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് പഞ്ചാബിലെ സ്ഥാപനം

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് പഞ്ചാബിലെ സ്ഥാപനമെന്ന് പോലീസിന്റെ കണ്ടെത്തല്‍. പഞ്ചാബ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ദേവ് എഡ്യൂക്കേഷണല്‍ ട്രസ്റ്റ് എന്ന സ്ഥാപനമാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. തൈക്കാട് പ്രവര്‍ത്തിച്ചിരുന്ന എഡ്യൂക്കേഷണല്‍ ഗൈഡന്‍സ് സെന്റര്‍ എന്ന സ്ഥാപനമായിരുന്നു സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കാന്‍ ഇടനിലക്കാരായതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് സ്‌പേസ് പാര്‍ക്കില്‍ ജോലി നേടിയത് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് വ്യാജ ബി.കോം ബിരുദ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചത്.

അതേസമയം, തൈക്കാട് പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം 2017ല്‍ പൂട്ടിപ്പോയതാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ചില സംശയങ്ങളും നിലനില്‍ക്കുന്നുണ്ട്. ഇത്തരത്തില്‍ മറ്റുപലര്‍ക്കും ഇവര്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയോ എന്നതും പോലീസ് പരിശോധിച്ചുവരികയാണ്.

pathram:
Leave a Comment