ലഹരിമരുന്നു റാക്കറ്റ് കേസില്‍ നടനെയും നടിയുമായ ഭാര്യയെയും ചോദ്യം ചെയ്യും

ബെംഗളൂരു: കന്നഡ സിനിമാ ലോകത്തെ ലഹരിമരുന്നു റാക്കറ്റ് കേസില്‍ നടന്‍ ദിഗന്ത്, ഭാര്യയും നടിയുമായ ഐന്ദ്രിത റേ എന്നിവരെ ചോദ്യംചെയ്യും. ഇരുവരും ബുധനാഴ്ച രാവിലെ 11 മണിക്ക് മുന്‍പ് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ബ്യൂറോ (സിസിബി) സമന്‍സ് അയച്ചു.

കേസില്‍ ദള്‍ നേതാവും മുന്‍ മന്ത്രിയുമായ ജീവരാജ് ആല്‍വയുടെ മകനും ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയുടെ ഭാര്യാസഹോദരനുമായ ആദിത്യ ആല്‍വയുടെ ബെംഗളൂരുവിലെ വസതിയില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ബ്യൂറോ ചൊവ്വാഴ്ച റെയ്ഡ് നടത്തിയിരുന്നു. ആരോപണം ഉയര്‍ന്നതുമുതല്‍ ആദിത്യ ആല്‍വ ഒളിവിലാണെന്നാണ് വിവരം.

ആദിത്യ ആല്‍വയ്ക്കു പുറമെ നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗല്‍റാണി, കേസിലെ മുഖ്യപ്രതിയും നിര്‍മാതാവുമായ ശിവപ്രകാശ് ചിപ്പി എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. നടി സഞ്ജനയുമായുള്ള ബന്ധത്തിന്റെ പേരില്‍ കോണ്‍ഗ്രസ് എംഎല്‍എ സമീര്‍ ഖാനെതിരെ ആരോപണം ഉന്നയിച്ച സിനിമ നിര്‍മാതാവ് പ്രശാന്ത് സമ്പര്‍ഗിയെ 18നു വീണ്ടും ചോദ്യം ചെയ്യും.

സമീര്‍ അഹമ്മദ് സഞ്ജനയ്‌ക്കൊപ്പം ശ്രീലങ്കയില്‍ അവധിക്കാലം ചെലവിട്ടെന്ന് സമ്പര്‍ഗി ആരോപിച്ചിരുന്നു. കേസില്‍ അറസ്റ്റിലായ നടി രാഗിണി ദ്വിവേദിയെ കോടതി തിങ്കളാഴ്ച 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തിരുന്നു. സഞ്ജന ഗല്‍റാണി രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് ഉള്ളത്. സംഭവത്തില്‍ ഇതുവരെ 15 പേര്‍ക്കെതിരെയാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒമ്പത് പേരെ അറസ്റ്റ് ചെയ്തു

pathram:
Leave a Comment