ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്നത് പൂർത്തിയായി

കൊച്ചി: സ്വർണക്കടത്ത് കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നത് പൂർത്തിയായി. 12 മണിക്കൂർ ചോദ്യം ചെയ്യൽ നീണ്ടു. ബെംഗളൂരു ലഹരിമരുന്ന് കേസ് പ്രതികൾ സ്വർണക്കടത്തിന് സഹായിച്ചിട്ടുണ്ടോ എന്നതുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യൽ.

സ്വപ്ന സുരേഷിനു കമ്മിഷൻ ലഭിച്ച സ്ഥാപനങ്ങളിൽ ബിനീഷിനുള്ള പങ്കും ബിനീഷിന്‍റെ സാമ്പത്തിക ഇടപാടുകളും ഇഡി ആരായുന്നുണ്ട്. ബെംഗളൂരു ലഹരിമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യാനിരിക്കെയാണ് തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ അപ്രതീക്ഷിതമായി എൻഫോഴ്സ്മെന്റ് വിളിപ്പിച്ചത്. രാവിലെ ഒൻപതരയോടെ ബിനീഷ് കൊച്ചി എൻഫോഴ്സ്മെന്റ് ഓഫിസിലെത്തി.

എൻഫോഴ്സ്മെന്റ് അസിസ്റ്റന്റ് ഡയറക്ടർ പി.രാധാകൃഷ്ണൻ പത്തു മണിക്ക് ഓഫിസില്‍ എത്തിയതോടെ ചോദ്യം ചെയ്യൽ തുടങ്ങി. സ്വപ്ന സുരേഷടക്കമുള്ള പ്രതികളുടെ റിമാൻഡ് നീട്ടാൻ ഇഡി കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നതിന്‍റെ സൂചന തുറന്നിട്ടത്. ബെംഗളൂരു ലഹരിമരുന്ന് കേസിലെ പ്രതികൾ സ്വർണക്കടത്ത് കേസിലെ പ്രതികളെ സഹായിച്ചു എന്നു സംശയമുണ്ട്. ഈ കേസ് അന്വേഷിച്ച നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ഇഡിയിൽ നിന്ന് വിവരങ്ങൾ തേടി.

കേസിൽ ഇഡി ഒരു ഉന്നത വ്യക്തിയെ ചോദ്യം ചെയ്തു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് 20 പേരെ കൂടി ചോദ്യം ചെയ്യേണ്ടതുണ്ട്. ബെംഗളൂരു ലഹരിമരുന്ന് കേസില്‍ പ്രധാന പ്രതി അനൂപ് മുഹമ്മദും ബിനീഷ് കോടിയേരിയുമായുള്ള അടുത്ത ബന്ധം പുറത്തുവന്ന സാഹചര്യത്തിൽ സ്വർണക്കടത്തും ലഹരിമരുന്ന് കേസുമായുള്ള ബന്ധമാവും ബിനീഷിൽനിന്നു പ്രധാനമായും ചോദിച്ചത്.

pathram desk 2:
Leave a Comment