ഓണ്‍ലൈന്‍ പഠനത്തിനായി വാങ്ങിയ സ്മാര്‍ട്‌ഫോണ്‍… ചാറ്റിംഗ്, ഒടുവില്‍ ഹോട്ടല്‍ മുറിയില്‍ രക്തം വാര്‍ന്ന് മരണം.. സംഭവിച്ചത്?

കൊച്ചി: ഹോട്ടല്‍മുറിയില്‍ രക്തംവാര്‍ന്ന് എഴുപുന്ന സ്വദേശിനിയായ പെണ്‍കുട്ടി മരിച്ച സംഭവത്തിലേയ്ക്കു നയിച്ചത് സഹോദരങ്ങള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി വാങ്ങി നല്‍കിയ സ്മാര്‍ട്‌ഫോണ്‍. അതു വരെ സമൂഹമാധ്യമങ്ങളില്‍ അത്ര സജീവമല്ലാതിരുന്ന യുവതി ഫോണ്‍ ലഭിച്ചതോടെ ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും സജീവമാകുകയായിരുന്നു. അങ്ങനെയിരിക്കെ ഒരു മാസം മുമ്പ് എടവനക്കാട് സ്വദേശി ഗോകുലുമായി ചാറ്റിങ് പതിവായി. പിന്നീട് ബന്ധം വാട്‌സാപ്പിലേയ്ക്കും ഫോണ്‍വിളികളിലേയ്ക്കും മാറുകയായിരുന്നു. യുവാവിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് പെണ്‍കുട്ടി കൊച്ചിയില്‍ ഇന്റര്‍വ്യൂവിനെന്നു പറഞ്ഞ് പോയതെന്ന് മാതാപിതാക്കള്‍ പറയുന്നു

പെണ്‍കുട്ടിക്ക് പ്ലസ്ടുവിന് ഒരു പേപ്പര്‍ നഷ്ടമായിരുന്നു. ഇത് എഴുതി എടുക്കുന്നതിനിടെയുള്ള സമയത്തിനിടെ ഒരു സ്വകാര്യ ബാങ്കിന്റെ പരിശീലന പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇതിന്റെ ഭാഗമായുള്ള ജോലിക്കുള്ള അഭിമുഖത്തിന് എന്നു പറഞ്ഞാണ് പെണ്‍കുട്ടി വീട്ടില്‍നിന്ന് ഇറങ്ങിയത്. ഇപ്പോള്‍ ജോലിയെക്കുറിച്ച് ആലോചിക്കേണ്ടെന്നും പഠിക്കാനുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും വീട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും യുവതി കരഞ്ഞ് നിര്‍ബന്ധം പിടിച്ചാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്.

കൂലിപ്പണിക്കാരനായ പിതാവിന്റെ വരുമാനത്തിനൊപ്പം തനിക്കൊരു വരുമാനം കൂടി ഉണ്ടെങ്കില്‍ നല്ലതായിരിക്കുമെന്ന് പറഞ്ഞാണ് ജോലിക്കാര്യം വീട്ടില്‍ അവതരിപ്പിച്ചത്. ഇതുവരെ ഒരു മോശം പേരും കേള്‍പ്പിച്ചിട്ടില്ലാത്ത പെണ്‍കുട്ടിയായിരുന്നു അവള്‍. ഇത്തരത്തില്‍ സംഭവിച്ചതിന് കാരണം ഗോകുലാണ്. അയാളുടെ നിര്‍ബന്ധം മൂലമായിരുന്നിരിക്കണം അവള്‍ വാശിപിടിച്ച് പോയത്. മകളുടെ മരണത്തിന് കാരണക്കാരായവനെതിരെ നിയമത്തിന്റെ ഏതറ്റം വരെയും പോകുമെന്നും പിതാവ് പറഞ്ഞു.

സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുടുംബത്തില്‍, മരിച്ച പെണ്‍കുട്ടിക്ക് ഇളയതായി രണ്ടു കുട്ടികള്‍ കൂടിയുണ്ട്. സര്‍ക്കാര്‍ സഹായത്തില്‍ ഒരു വീട് പണി തുടങ്ങിയെങ്കിലും അത് പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. ഇപ്പോഴും ഒരു കൊച്ച് കുടിലിലാണ് താമസിക്കുന്നത്. കുഞ്ഞുങ്ങളുടെ പഠനത്തിന് വളരെ ബുദ്ധിമുട്ടിയായിരുന്നു ഫോണ്‍ തന്നെ വാങ്ങിയത്. അത് ഇത്തരത്തില്‍ ഒരു ദുരന്തത്തിലേയ്ക്ക് നയിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ഇവര്‍ പറയുന്നു.

പെണ്‍കുട്ടിയുടെ മരണത്തില്‍ നരഹത്യയ്ക്ക് കേസെടുത്തെങ്കിലും എസ്ഇ, എസ്ടി വകുപ്പുകള്‍ ചുമത്തിയിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. അതുകൊണ്ടു തന്നെ വരും ദിവസം ഇതു ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്കും പട്ടികജാതി പട്ടിക വകുപ്പ് മന്ത്രിക്കും പരാതി നല്‍കും. ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പെണ്‍കുട്ടിക്ക് നീതി ഉറപ്പു വരുത്തുന്നത് ആലോചിക്കുന്നതായും നാട്ടുകാര്‍ പറയുന്നു.

കഴിഞ്ഞ 12ന് രാവിലെ 11 മണിക്കാണ് യുവതിക്കൊപ്പം ഗോകുല്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപം ഹോട്ടലില്‍ മുറിയെടുക്കുന്നത്. യുവതിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ അമിത രക്തസ്രാവമുണ്ടായെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രഹസ്യമായി റൂമെടുത്തതിനാല്‍ ആശുപത്രിയില്‍ പോകാനുള്ള ഭയംമൂലമാണ് ചികിത്സ വൈകിയതെന്നാണ് ഇയാള്‍ പറയുന്നത്.

ആശുപത്രിയില്‍ എത്തിയപ്പോഴേയ്ക്കും പെണ്‍കുട്ടി മരിച്ചിരുന്നു. ഗോകുല്‍ ആശുപത്രിയില്‍നിന്ന് മുങ്ങിയെങ്കിലും പൊലീസ് കണ്ടെത്തി പെണ്‍കുട്ടിയുടെ വിവരങ്ങള്‍ സംഘടിപ്പിച്ച് വീട്ടിലറിയിക്കുകയായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഐപിസി 304 പ്രകാരം കേസെടുത്തിട്ടുണ്ട്. യുവാവ് നേരത്തെ പോക്‌സോ കേസില്‍ പ്രതിയാകുകയും അതേ പെണ്‍കുട്ടിയെ വിവാഹം ചെയ്ത്, പിന്നീട് പെണ്‍കുട്ടി ഇയാളുടെ മദ്യപാനവും കലഹവും സഹിക്കാനാവാതെ ഉപേക്ഷിച്ചു പോകുകയും ചെയ്തതായി പൊലീസ് കണ്ടെത്തിയിരുന്നു.

follow us pathramonline

pathram:
Leave a Comment