ലൈഫ് മിഷന്‍ ഭവന പദ്ധതിയുടെ നിര്‍മാണ കരാര്‍ ലഭിക്കുന്നതിനു വേണ്ടി സ്വപ്‌നയ്ക്ക് ഒരു കോടി രൂപ കമ്മിഷന്‍ നല്‍കിയെന്ന് ഉടമ

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനു വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഭവന പദ്ധതിയുടെ നിര്‍മാണ കരാര്‍ ലഭിക്കുന്നതിനു വേണ്ടി ഒരു കോടി രൂപ കമ്മിഷന്‍ നല്‍കിയെന്നു കരുതുന്ന യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെ മൊഴി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) രേഖപ്പെടുത്തി.

കേസിലെ പ്രതിയായ സന്ദീപ് നായര്‍ വഴിയാണു സ്വപ്നയെ പരിചയപ്പെട്ടതെന്നും സന്തോഷ് മൊഴി നല്‍കി. തിരുവനന്തപുരം സ്വദേശി യദുവാണു സന്തോഷിനെ പ്രതികള്‍ക്കു പരിചയപ്പെടുത്തിയത്. യദുവിന്റെ മൊഴി രേഖപ്പെടുത്തും.

വീടു നിര്‍മാണ കരാര്‍ സന്ദീപ് വഴിയാണു ലഭിച്ചതെന്നു സന്തോഷ് ഈപ്പന്‍ ഒരു വാര്‍ത്താ ചാനലിനോടു പറഞ്ഞു. കരാറിന്റെ ആവശ്യത്തിനു സ്വപ്നയെയും സന്ദീപിനെയും കണ്ടു ചര്‍ച്ച നടത്തിയിട്ടുണ്ട്. കരാര്‍ ലഭിക്കാന്‍ സ്വപ്ന കമ്മിഷന്‍ ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിട്ടില്ല.

സ്വപ്നയുടെ പേരിലുള്ള ബാങ്ക് ലോക്കറില്‍ നിന്ന് ഒരു കോടിയോളം രൂപ എന്‍ഐഎ കണ്ടെത്തിയിരുന്നു. ഇത്, ലൈഫ് മിഷന്‍ കരാറില്‍ നിന്നുള്ള കമ്മിഷന്‍ തുകയാണെന്നാണു സ്വപ്നയുടെ മൊഴി. സ്വര്‍ണക്കടത്തു കേസ് അന്വേഷിക്കുന്ന കസ്റ്റംസ്, കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവരും ലോക്കറില്‍ കണ്ടെത്തിയ രൂപയുടെ ഉറവിടം അന്വേഷിക്കുന്നുണ്ട്. കസ്റ്റംസ് കേസില്‍ സ്വപ്നയുടെ ജാമ്യാപേക്ഷയില്‍ സാമ്പത്തിക കുറ്റവിചാരണ കോടതി ഇന്നലെ വാദം പൂര്‍ത്തിയാക്കി, ഇന്നു വിധി പറയും.

follow us pathramonline

pathram:
Leave a Comment