ഡോക്ടറുടെ കുറിപ്പടിയില്ലെങ്കിലും കൊവിഡ് പരിശോധന നടത്താം

തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയില്ലെങ്കിലും ഇനി പൊതുജനങ്ങൾക്ക് അംഗീകൃത ലാബുകളിൽ നേരിട്ട് പോയി കൊവിഡ് പരിശോധന നടത്താം. ഡോക്ടറുടെ കുറിപ്പടി നിർബന്ധമില്ലെന്ന് സർക്കാർ ഉത്തരവിറക്കി. അതേസമയം തിരിച്ചറിയൽ കാർഡ്, സമ്മതപത്രം എന്നിവ നിർബന്ധമാണ്. ആ‍ർടിപിസിആർ, ട്രൂനാറ്റ്, സിബിനാറ്റ്, ആന്‍റിജന്‍ പരിശോധനകൾ നടത്താം.

പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചാലും രോഗലക്ഷണങ്ങളില്ലെങ്കിൽ സൗകര്യമുള്ളവർക്ക് വീടുകളിൽ ചികിത്സയ്ക്കുള്ള സൗകര്യം തെരഞ്ഞെടുക്കാം. ലക്ഷണമുള്ളവരെയും ഗുരുതര നിലയിലുള്ളവരെയും ആരോഗ്യനിലയനുസരിച്ച് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലേക്കോ കൊവിഡ് ആശുപത്രിയിലേക്കോ മാറ്റും. കേസുകൾ കൂടിയതോടെ പരമാവധി പരിശോധനാ സൗകര്യങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനാണ് നടപടി. സർക്കാർ നിശ്ചയിച്ച നിരക്കായിരിക്കും പരിശോധനയ്ക്ക് ഈടാക്കുക.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ഇക്കാര്യം വിശദമായി പരിശോധിച്ചാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. പൊതുജനങ്ങള്‍ക്ക് രോഗ വിവരം നേരത്തെ കണ്ടെത്തുന്നതിനും ഫലപ്രദമായ ചികിത്സ ഉടന്‍ ലഭ്യമാകുന്നതിനും ഇത് വഴി സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്വകാര്യ ലാബിനെ വേണം പരിശോധനയ്ക്കായി സമീപിക്കാന്‍. പരിശോധനയ്ക്ക് വിധേയമാകുന്ന വ്യക്തി സമ്മതപത്രത്തോടൊപ്പംഒരു ഐഡി കാര്‍ഡിന്റെ പകര്‍പ്പ് ലാബില്‍ നല്‍കണം. ആരോഗ്യ വകുപ്പിന്റെ എല്ലാ മാര്‍ഗ നിര്‍ദ്ദേശങ്ങളും ലാബുകള്‍ പാലിക്കണം. ഫലം അപ്പോള്‍ തന്നെ ലഭിക്കും.പോസിറ്റീവായാല്‍ ദിശയില്‍ വിളിച്ച് സിഎഫ്എല്‍ടിസികളിലോ കൊവിഡ് ആശുപത്രികളിലേക്കോ മാറ്റും. നെഗറ്റീവ് ആകുകയുംരോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്താല്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണം. പരിശോധനയ്ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍

മാര്‍ഗനിര്‍ദേശങ്ങള്‍

ആര്‍ടിപിസിആര്‍, സിബി നാറ്റ്, ട്രൂനാറ്റ്, റാപ്പിഡ് ആന്റിജന്‍ എന്നീ ടെസ്റ്റുകള്‍ക്ക് ഇത് ബാധകമാണ്.
ഓരോ ടെസ്റ്റുകള്‍ക്കും സ്വകാര്യ ലാബുകള്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കുകള്‍ മാത്രമേ ഈടാക്കാവൂ.
ആരോഗ്യ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്വകാര്യ ലാബിനെ ഒരു വ്യക്തിക്ക് കൊവിഡ് പരിശോധനയ്ക്കായി സമീപിക്കാവുന്നതാണ്.
രജിസ്റ്റര്‍ ചെയ്ത ഡോക്ടറുടെ കുറിപ്പടിയുള്ള പരിശോധനയ്ക്ക് മുന്‍ഗണന നല്‍കുന്നു. അതേസമയം കുറിപ്പടി നിര്‍ബന്ധമല്ല.
പരിശോധനയ്ക്ക് വിധേയമാകുന്ന വ്യക്തി സമ്മതപത്രം നല്‍കണം.
പരിശോധനയ്ക്ക് വിധേയനായ വ്യക്തി സര്‍ക്കാര്‍ നല്‍കിയ ഏതെങ്കിലും ഒരു ഐഡി കാര്‍ഡിന്റെ പകര്‍പ്പ് ലാബില്‍ നല്‍കണം.
ലാബുകളും ആശുപത്രികളും കൊവിഡ് വാക്ക് ഇന്‍ കിയോസ്‌ക് (വിസ്‌ക്) മാതൃക സ്വീകരിക്കാവുന്നതാണ്.
മാര്‍ഗനിര്‍ദേശമനുസരിച്ച് പരിശീലനം ലഭിച്ച ലബോറട്ടറി ടെക്നീഷ്യനെ അല്ലെങ്കില്‍ നഴ്സിനെ സാമ്പിള്‍ ശേഖരണത്തിന് സജ്ജമാക്കണം. ആദ്യത്തെ 20 സ്രവ ശേഖരണത്തിന് ഒരു ഡോക്ടര്‍ മേല്‍നോട്ടം വഹിക്കേണ്ടതാണ്.
ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച എല്ലാ മാര്‍ഗ നിര്‍ദ്ദേശങ്ങളും ലാബുകള്‍ പാലിക്കേണ്ടതാണ്.
പരിശോധനയ്ക്ക് വരുന്ന വ്യക്തികള്‍ക്ക് കൊവിഡ് സംബന്ധിച്ച പ്രീടെസ്റ്റ് കൗണ്‍സിലിംഗ് നല്‍കണം.
ശരിയായ പരിശോധനയ്ക്ക് ശേഷമുള്ള കൗണ്‍സിലിംഗ്, മാര്‍ഗനിര്‍ദ്ദേശം, ഉറപ്പ് എന്നിവയുടെ അടിസ്ഥാനത്തില്‍ ഫലം അപ്പോള്‍ തന്നെ വെളിപ്പെടുത്താവുന്നതാണ്.
രോഗലക്ഷണമുണ്ടെങ്കില്‍ ടെസ്റ്റ് നെഗറ്റീവായാല്‍ പോലും 14 ദിവസം സമൂഹവുമായുള്ള സമ്പര്‍ക്കം ഒഴിവാക്കാന്‍ നിര്‍ദേശിക്കണം. പോസിറ്റീവായാല്‍ ദിശ 1056ല്‍ വിളിച്ച് സിഎഫ്എല്‍ടിസികളിലോ കൊവിഡ് ആശുപത്രികളിലോ ആക്കണം.
പരിശോധനയ്ക്ക് വരുന്നവരുടെ പരിശോധനാഫലം അനുസരിച്ച് ലാബ് ഇന്‍ചാര്‍ജ് മുന്‍കരുതലുകളും പോസ്റ്റ് ടെസ്റ്റ് കൗണ്‍സിലിംഗും നല്‍കേണ്ടതാണ്.
ലാബ് ഇന്‍ചാര്‍ജ് രോഗിയുടെ വിശദാംശങ്ങള്‍ ഉറപ്പുവരുത്തുകയും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഫലങ്ങള്‍ തത്സമയം ഓണ്‍ലൈനില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യണം.
തുടര്‍ നടപടികള്‍ ജില്ലാ ആരോഗ്യ അധികാരികളെയോ ദിശയെയോ വിവരം അറിയിക്കേണ്ടതാണ്

pathram:
Leave a Comment