സുശാന്തിന്റെ മരണം മഹേഷ് ഭട്ടിനെ ചോദ്യം ചെയ്തു; കരണ്‍ ജോഹറിനെ ചോദ്യം ചെയ്യും

മുംബൈ: നടന്‍ സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡ് സംവിധായകന്‍ മഹേഷ് ഭട്ട് മുംബൈ സാന്താക്രൂസ് പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കി. രാവിലെ 11.30-ന് ഡപ്യൂട്ടി കമ്മിഷണര്‍ അഭിഷേക് ത്രിമുഖെയുടെ ഓഫിസിലെത്തിയാണു മൊഴി നല്‍കിയത്. ഭട്ടിനു പുറമേ കരണ്‍ ജോഹറിന്റെ മാനേജര്‍, നടി കങ്കണ റണൗട്ട് എന്നിവരോടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സുശാന്ത് കേസില്‍ ആവശ്യമെങ്കില്‍ കരണ്‍ ജോഹറിനെയും വിളിപ്പിക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

സിനിമാ മേഖലയിലെ സ്വജനപക്ഷപാതത്തിന്റെ ഇരയാണ് സുശാന്ത് എന്ന് കങ്കണ ആരോപിച്ചിരുന്നു. ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാനാണ് അവര്‍ക്കു ബാന്ദ്ര പൊലീസ് നോട്ടിസ് അയച്ചിരിക്കുന്നത്. മാര്‍ച്ച് 17 മുതല്‍ കങ്കണ ഹിമാചല്‍ പ്രദേശിലാണ്. മുപ്പത്തിനാലുകാരനായ സുശാന്ത് സിങ് രജ്പുത്തിനെ ജൂണ്‍ 14-നാണ് ബാന്ദ്രയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യയാണെന്നാണു പൊലീസ് ഭാഷ്യം. തൊഴില്‍പരമായ ശത്രുതയാണോ സുശാന്തിനെ മരണത്തിലേക്കു നയിച്ചത് എന്നാണു പൊലീസ് അന്വേഷിക്കുന്നത്. മഹേഷ് ഛബ്ര, ആദിത്യ ചോപ്ര, ഷാനു ശര്‍മ, രാജീവ് മസന്ത് എന്നിവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

follow us pathramonline

pathram:
Leave a Comment