കോവിഡ് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുന്നത് നാട്ടുകാര്‍ തടഞ്ഞു; പള്ളിയും ശ്മശാനവും ഉണ്ടായിട്ടും നഗരസഭയുടെ ശ്മശാനത്തിലേക്ക് കൊണ്ടുവരുന്നതെന്തിനെന്ന് നാട്ടുകാര്‍

കോട്ടയം മുട്ടമ്പലത്ത് കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുന്നത് നാട്ടുകാര്‍ തടഞ്ഞു. കോവിഡ് ബാധിച്ച് മരിച്ച ഔസേപ്പ് ജോര്‍ജിന്റെ മൃതദേഹം നഗരസഭ ശ്മശാനത്തില്‍ സംസ്‌കരിക്കുന്നതാണ് നാട്ടുകാര്‍ തടഞ്ഞത്. ശ്മശാനത്തിന്റെ കവാടം അടച്ചുകൊണ്ട് നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്.

ഇന്ന് രാവിലെയാണ് ഔസേപ്പ് ജോര്‍ജ് മരിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മുട്ടമ്പലത്തെ നഗരസഭാ ശ്മശാനത്തില്‍ മൃതദേഹം അടക്കം ചെയ്യാമെന്നായിരുന്നു തീരുമാനം. എന്നാല്‍ ജനവാസ മേഖലയ്ക്ക് സമീപത്തെ ശ്മശാനത്തില്‍ നാട്ടുകാരെ അറിയിക്കാതെ കോവിഡ് രോഗിയുടെ മൃതദേഹം സംസ്‌കരിക്കുന്നതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. കോവിഡ് വ്യാപനഭീതിയെ തുടര്‍ന്നാണ് അടക്കം ചെയ്യുന്നത് തടയുന്നതെന്ന് മുട്ടമ്പലം കൗണ്‍സിലര്‍ പ്രതികരിച്ചു.

കോവിഡ് ബാധിച്ച് മരിച്ച ഔസേപ്പ് ജോര്‍ജ് സ്ഥിരം പോയിരുന്ന പള്ളിയും ശ്മശാനവും ഉണ്ടായിട്ടും നഗരസഭയുടെ ശ്മശാനത്തേക്ക് മൃതദേഹം കൊണ്ടുവരുന്നതാണ് നാട്ടുകാര്‍ ചോദ്യം ചെയ്യുന്നത്. ഒഴിഞ്ഞസ്ഥലത്ത് ശ്മശാനങ്ങള്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണ് മൃതദേഹം ജനവാസമേഖലയിലെ ശ്മശനാത്തിലേക്ക് എത്തിക്കുന്നത് എന്നാണ് ഇവര്‍ ചോദിക്കുന്നത്. വൈകാരികമായാണ് ജനങ്ങള്‍ പ്രതികരിക്കുന്നത്.

പോലീസ് സന്നാഹം സ്ഥലത്തെത്തിയിട്ടുണ്ട്. ഇവരുടെ നേതൃത്വത്തില്‍ നാട്ടുകാരെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.

follow us: PATHRAM ONLINE LATEST NEWS

pathram:
Leave a Comment