കൊച്ചിയില്‍ കുരുങ്ങുമോ..?

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ആരോപണം നേരിടുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഇനിയും ചോദ്യം ചെയ്യും. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയാണ് ശിവശങ്കറെ ഇന്നലെ വിട്ടയച്ചതെന്ന് റിപ്പോര്‍ട്ട്. കൊച്ചിയിലെ എന്‍.ഐ.എ ഓഫീസിലാണ് ഹാജരാകേണ്ടത്.

ഇന്നലെ പേരൂര്‍ക്കട പോലീസ് ക്ലബില്‍ ശിവശങ്കറെ അഞ്ചു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. സ്വപ്‌നയും സരിത്തുമായി സൗഹൃദം മാത്രമാണ് ഉണ്ടായിരുന്നതെന്നും കള്ളക്കടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അറിയില്ലെന്ന നിലപാടിലാണ് ശിവശങ്കര്‍ ഉറച്ചുനിന്നത്. കസ്റ്റംസിനു നല്‍കിയ മൊഴിയും ഇപ്രകാരമാണ്.

അതേസമയം, സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് പൊതുഭരണ വകുപ്പിന് എന്‍.ഐ.എ നോട്ടീസ് നല്‍കി. ജൂലായ് ഒന്നു മുതല്‍ 12 വരെയുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ ഈ ദിവസങ്ങളില്‍ സെക്രട്ടേറിയറ്റില്‍ എത്തിയിരുന്നുവെന്ന സൂചനയെ തുടര്‍ന്നാണ് ഈ നിര്‍ദേശം. ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ നല്‍കണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. സെക്രട്ടേറിയറ്റിനു സമീപമുള്ള ഫഌറ്റും ഹോട്ടലും ഇവരുടെ താവളമായിരുന്നുവെന്നും കണ്ടെത്തിയിരുന്നു.

കേസിലെ രണ്ടും നാലും പ്രതികളായ സ്വപ്‌നയുടെയും സന്ദീപിന്റെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുകയാണ് ഇവരെ ഇന്ന് കസ്റ്റംസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. സാമ്പത്തിക കുറ്റകൃത്യം പരിഗണിക്കുന്ന കോടതിയില്‍ ഇതു സംബന്ധിച്ച് അപേക്ഷ നല്‍കും. സ്വര്‍ണം വാങ്ങിയവരെ കുറിച്ച് അന്വേഷണം വ്യാപിപ്പിക്കണമെന്ന നിലപാടിലാണ് കസ്റ്റംസ്. പ്രതികള്‍ക്കു വേണ്ടി ഇന്ന് ജാമ്യാപേക്ഷയും വരുന്നുണ്ട്. സ്വര്‍ണക്കടത്ത് കസ്റ്റംസ് കുറ്റകൃത്യമാണെന്നും എന്‍.ഐ.എ അന്വേഷണത്തിന് അടിസ്ഥാനമില്ലെന്നുമാണ് പ്രതികളുടെ വാദം.

follow us: PATHRAM ONLINE

pathram:
Leave a Comment