വീടു കയറിയുള്ള മത്സ്യം, പച്ചക്കറി, പഴവര്‍ഗങ്ങള്‍ തുടങ്ങിയവയുടെ വില്‍പ്പനയ്ക്കും, മൈക്രോ ഫിനാന്‍സ് പണപ്പിരിവിനും നിരോധനം ഏര്‍പ്പെടുത്തി

പത്തനംതിട്ട:വീടു കയറിയുള്ള വില്‍പ്പനയ്ക്കും വീടുകൾ കയറിയുള്ള മൈക്രോ ഫിനാൻസ് പണപ്പിരിവിനും നിരോധനം

സമ്പര്‍ക്കം മൂലമുളള കോവിഡ് രോഗബാധ തടയുന്നതിന്റെ ഭാഗമായി വാഹനങ്ങളില്‍ കൊണ്ടു നടന്നുളള മത്സ്യം, പച്ചക്കറി, പഴവര്‍ഗങ്ങള്‍ തുടങ്ങിയവയുടെ വില്‍പ്പനയും വീട് വീടാന്തരം കയറിയുളള മത്സ്യ, പച്ചക്കറി വില്‍പ്പനയും വഴിയോരങ്ങളിലെ മത്സ്യം, പച്ചക്കറി വില്‍പ്പനകളും 2005 ലെ ദുരന്തനിവാരണ നിയമപ്രകാരം നിരോധിച്ചു. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതു വരെ നിരോധനത്തിന് പ്രാബല്യമുണ്ട്.

ഉത്തരവ് നടപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ ജില്ലാ പോലീസ് മേധാവിയും അതത് ഇന്‍സിഡന്റ് കമാണ്ടര്‍മാരും(തഹസീല്‍ദാര്‍) സ്വീകരിക്കും.
ജില്ലയിലെ സമ്പര്‍ക്കംമൂലമുളള രോഗബാധ പരിശോധിച്ചതില്‍ നിന്നും കൂടുതല്‍ വ്യക്തികള്‍ക്കും മത്സ്യ/പച്ചക്കറി മാര്‍ക്കറ്റുകളില്‍ നിന്നോ ഇത്തരം വ്യാപാരത്തില്‍ ഏര്‍പ്പെട്ടിട്ടുളള വ്യക്തികളില്‍ നിന്നോ ആണ് കോവിഡ് രോഗവ്യാപനം ഉണ്ടായതെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇതര ജില്ലകളില്‍ നിന്നും പച്ചക്കറി, മത്സ്യം മുതലായവയുമായി പത്തനംതിട്ട ജില്ലയിലേക്ക് വരുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ ജനങ്ങളുമായി ഇടപെഴകിയ ഇടങ്ങളില്‍ ചില ഭാഗങ്ങളില്‍ കോവിഡ് പോസിറ്റീവായ കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ മൈക്രോഫിനാന്‍സ് കമ്പനികള്‍ വീടുകള്‍ തോറും പണപ്പിരിവ് നടത്തുന്നത് രോഗ വ്യാപനത്തിന് ഇടയാക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇതു തടയുന്നതിന് പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

pathram desk 1:
Leave a Comment