സ്വപ്‌ന ഇന്നലെ കഴിഞ്ഞത് കൊലക്കേസിലെ പ്രതിക്കൊപ്പം; ഉറങ്ങാതെ കാവിലിരുന്ന് പൊലീസുകര്‍

സ്വര്‍ണക്കടത്ത് കേസില്‍ റിമാന്‍ഡിലായ സ്വപ്ന സുരേഷ് തൃശൂര്‍ മിഷന്‍ ക്വാര്‍ട്ടേഴ്‌സിലെ അമ്പിളിക്കല ക്വാറന്റീന്‍ കേന്ദ്രത്തില്‍ ഇന്നലെ കഴിഞ്ഞത് കൊലക്കേസിലെ പ്രതിയായ സ്ത്രീക്കൊപ്പം. തൊഴിലന്വേഷിച്ച് എത്തിയ യുവാവിനെ അയ്യന്തോളിലെ ഫ്‌ലാറ്റില്‍ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരിയെന്നു കോടതി കണ്ടെത്തിയ ശാശ്വതി പ്രമോദിന്റെ മുറിയിലായിരുന്നു സ്വപ്നയെയും പാര്‍പ്പിച്ചത്. കോവിഡ് നിരീക്ഷണത്തിലാണ് ശാശ്വതിയും. 2016 മാര്‍ച്ചിലായിരുന്നു ശാശ്വതി ഉള്‍പ്പെട്ട കൊലപാതകം. തൃശൂര്‍ അഡിഷനല്‍ സെഷന്‍സ് കോടതിയാണ് കഴിഞ്ഞ ദിവസം ഇവര്‍ ഉള്‍പ്പടെ അഞ്ചു പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

പിടിയിലാകുന്നതിനു മുന്‍പ് സ്വപ്ന ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു എന്നതിനാല്‍ കനത്ത സുരക്ഷയാണ് എന്‍ഐഎ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വനിതാ പൊലീസുകാര്‍ ഇന്നലെ രാത്രി ഉറങ്ങാതെ കാവലിരിക്കുകയായിരുന്നു എന്നാണ് വിവരം. കോവിഡ് സെന്ററിന്റെ ചുമതലയുള്ള ജയില്‍ അധികൃതരും കടുത്ത ജാഗ്രതയിലായിരുന്നു.

ഇന്നുരാവിലെ യാത്രയ്ക്കു തയാറായിരിക്കാന്‍ സ്വപ്നയോട് ആവശ്യപ്പെട്ടിരുന്നു. ഇവര്‍ക്ക് കോവിഡ് ഇല്ലെന്നു സ്ഥിരീകരിച്ചതോടെ ഏതു സമയത്തും കൊച്ചിയിലേക്കു പോകേണ്ടി വരുമെന്നാണ് അറിയിച്ചിരിക്കുന്നത്. കോവിഡ് ഫലം വരുന്നതു വരെ ഇവരെ നിരീക്ഷണത്തില്‍ വയ്ക്കുന്നതിനായി മൂന്നു ദിവസത്തേക്കായിരുന്നു റിമാന്‍ഡ് ചെയ്തിട്ടുള്ളത്. ഇന്നലെ ഫലം വന്നതിനാല്‍ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങാനാണ് എന്‍ഐഎ തീരുമാനം.

അതേസമയം നയതന്ത്ര വഴിയിലൂടെയുള്ള സ്വര്‍ണക്കടത്തുകേസില്‍ എന്‍.ഐ.എ. പിടികൂടിയ സ്വപ്‌ന സുരേഷും സന്ദീപ്‌ നായരും പ്രാഥമിക ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിച്ചെന്നു സൂചന. ഇത്തരത്തില്‍ എട്ടു തവണ സ്വര്‍ണം കടത്തിയെന്നും ഒന്നാം പ്രതി പി.എസ്‌. സരിത്തിന്റെ നിര്‍ദേശാനുസരണം പ്രവര്‍ത്തിക്കുക മാത്രമാണു ചെയ്‌തതെന്നും ഇരുവരും പറഞ്ഞു. യു.എ.ഇയുടെ തിരുവനന്തപുരം കോണ്‍സുലേറ്റിലെ മുന്‍ പി.ആര്‍.ഒയാണു സരിത്ത്‌.

ബംഗളുരുവില്‍നിന്നു റോഡ്‌ മാര്‍ഗം കൊച്ചിയിലെത്തിച്ച ഇരുവരെയും എന്‍.ഐ.എ. കോടതി മൂന്നു ദിവസത്തേക്കു റിമാന്‍ഡ്‌ ചെയ്‌തു. സ്രവപരിശോധനയുടെ ഫലമെത്തുന്നതുവരെ സ്വപ്‌നയെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിക്കു സമീപമുള്ള അമ്പിളിക്കല കോവിഡ്‌ സെന്ററിലാക്കി. അങ്കമാലി അഡ്‌ലക്‌സ് കണ്‍വന്‍ഷന്‍ സെന്ററിലെ കോവിഡ്‌ നിരീക്ഷണകേന്ദ്രത്തിലാണു സന്ദീപിനെ എത്തിച്ചത്‌.

പരിശോധനാഫലം ലഭിക്കുന്ന മുറയ്‌ക്ക്‌, ഇവരെ കസ്‌റ്റഡിയില്‍ വിട്ടുകിട്ടാനായി കോടതിയില്‍ എന്‍.ഐ.എ. അപേക്ഷ നല്‍കും. കസ്‌റ്റഡിയില്‍ കിട്ടുന്നതോടെ വിശദമായി ചോദ്യംചെയ്യും. തുടര്‍ന്ന്‌ കസ്‌റ്റംസിന്റെ കസ്‌റ്റഡിയിലുള്ള സരിത്തിനൊപ്പമിരുത്തിയും ചോദ്യംചെയ്യാനും തെളിവെടുപ്പിനുമായി കൊണ്ടുപോകും.
ബംഗളുരുവില്‍വച്ചും കൊച്ചിയില്‍ എത്തിച്ചതിനു ശേഷവും യാത്രയ്‌ക്കിടയിലും എന്‍.ഐ.എ. ഉദ്യോഗസ്‌ഥര്‍ വിവരങ്ങളാരാഞ്ഞു. വിമാനത്താവളത്തിലെ കാര്‍ഗോ കോംപ്ലക്‌സില്‍നിന്നു “സ്വര്‍ണ പാഴ്‌സല്‍” കൈപ്പറ്റാനായുള്ള രേഖകള്‍ തയാറാക്കുന്നതു താനാണെന്ന്‌ സ്വപ്‌ന സമ്മതിച്ചു. മൂന്നാംപ്രതിയായ ഫൈസല്‍ ഫരീദിനെ കണ്ടിട്ടില്ല. പെരിന്തല്‍മണ്ണ സ്വദേശി കെ.ടി. റമീസാണു കേരളത്തിലെ ഇടപാടുകാരനെന്നും ഇയാളുടെ നിര്‍ദേശാനുസരണമാണു സ്വര്‍ണം കൈമാറിയിരുന്നതെന്നും ഇരുവരും മൊഴി നല്‍കിയെന്നാണു വിവരം.

സ്വര്‍ണം നയതന്ത്ര പാഴ്‌സല്‍ വഴി അയയ്‌ക്കുന്നതിനു പിന്നില്‍ കോണ്‍സുലേറ്റിലെ ഉന്നതര്‍ക്കു പങ്കുണ്ടെന്ന സൂചനയാണു പ്രതികള്‍ നല്‍കിയത്‌. കോണ്‍സുലേറ്റിലെ മലയാളികളായ ഉദ്യോഗസ്‌ഥരെ എന്‍.ഐ.എ. ചോദ്യം ചെയ്ും. എട്ടയോളം പേരുകള്‍ സരിത്ത്‌ വെളിപ്പെടുത്തിയിട്ടുണ്ട്‌. സംസ്‌ഥാന സര്‍ക്കാരിലെ ഉന്നതരെ ഗള്‍ഫ്‌ യാത്രകളില്‍ സ്വപ്‌ന അനുഗമിച്ചിരുന്നതിന്റെ വിവരങ്ങള്‍ ശേഖരിക്കുന്നു. സ്വപ്‌ന ഫോണില്‍ പതിവായി ബന്ധപ്പെട്ടിരുന്ന ഇരുനൂറോളം പേരുടെ വിവരങ്ങള്‍ പരിശോധിക്കുകയാണ്‌. ആരെയൊക്കെ ചോദ്യംചെയ്യണമെന്നു പിന്നീടു തീരുമാനിക്കും. ഉന്നത സ്‌ഥാനങ്ങളിലിരിക്കുന്ന ചിലരെ ചോദ്യംചെയ്യണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി തേടേണ്ടിവരും.

കൊച്ചി ഡിസൈന്‍ വീക്ക്‌, ഫ്യൂച്ചര്‍ ഗ്ലോബല്‍ ഡിജിറ്റല്‍ കോണ്‍ക്ലേവ്‌ പരിപാടികളുടെ വീഡിയോ ദൃശ്യങ്ങള്‍ കസ്‌റ്റംസ്‌ സംസ്‌ഥാന പോലീസിനോടു രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്‌. പങ്കെടുക്കാന്‍ വന്ന ചിലരെ ഗ്രീന്‍ചാനലിലൂടെ പുറത്തെത്തിക്കാന്‍ ഇടപെട്ടതു സ്വപ്‌നയാണ്‌. സ്വപ്‌നയും സരിത്തും കൊച്ചി വിമാനത്താവളത്തില്‍ നേരിട്ടെത്തിയാണ്‌ ഇവരെ പരിപാടി നടക്കുന്ന ഹോട്ടലുകളില്‍ എത്തിച്ചത്‌.

FOLLOW US: pathram online

#Gold_Smuggling #kerala_latest_news
#Swapna_suresh #pathram_online_latest_News #Rameez_malappuram #pathram_online

pathram:
Leave a Comment