സച്ചിന്റെയും അഞ്ജലിയുടെയും ജീവിത ഇന്നിങ്‌സിന് 25 വയസ്..അഞ്ജലീ, എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച പാര്‍ട്‌നര്‍ഷിപ്

സച്ചിന്‍ തെന്‍ഡുല്‍ക്കറെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചത് എത്രയോ പെണ്‍കുട്ടികള്‍! പക്ഷേ, ആ ഭാഗ്യം സച്ചിനെക്കാള്‍ അഞ്ചര വയസ്സിനു മൂത്ത അഞ്ജലി മേത്തയ്ക്കായിരുന്നു. 30 വര്‍ഷം മുന്‍പാണു സച്ചിനും അഞ്ജലിയും ആദ്യമായി കണ്ടുമുട്ടിയത്. 5 വര്‍ഷത്തിനു ശേഷം വിവാഹം. സച്ചിന്റെ റെക്കോര്‍ഡുകള്‍പോലെ ഉറപ്പോടെ നില്‍ക്കുന്ന ഈ ദാമ്പത്യത്തിന് നാളെ 25 വര്‍ഷം പൂര്‍ത്തിയാകുന്നു. സച്ചിന്റെയും അഞ്ജലിയുടെയും ജീവിതത്തിന്റെ ഇന്നിങ്‌സിലൂടെ വീണ്ടും…

1990ലെ ഒരു തണുത്ത വെളുപ്പാന്‍കാലം. അമ്മയെ കൂട്ടിക്കൊണ്ടു പോകാന്‍ മുംബൈ വിമാനത്താവളത്തില്‍ എത്തിയതായിരുന്നു അഞ്ജലിയും കൂട്ടുകാരിയും. അവിടെക്കണ്ട ചുരുണ്ട മുടിയുള്ള ഒരു സുന്ദരന്‍ പയ്യനെ അഞ്ജലിക്ക് ആദ്യകാഴ്ചയില്‍ തന്നെ ഇഷ്ടമായി. ‘അതാണ് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ഇന്ത്യന്‍ ക്രിക്കറ്റിലെ വണ്ടര്‍ ബോയ്’– അഞ്ജലിയുടെ ചെവിയില്‍ കൂട്ടുകാരി പറഞ്ഞു. ക്രിക്കറ്റിനെക്കുറിച്ച് കാര്യമായ അറിവൊന്നും ഇല്ലാതിരുന്നിട്ടും സച്ചിനോടൊന്നു സംസാരിക്കാന്‍ അഞ്ജലിക്ക് ആഗ്രഹം. ‘സച്ചിന്‍, സച്ചിന്‍’ എന്ന് ഉറക്കെ വിളിച്ച് അഞ്ജലി പിന്നാലെ ചെന്നെങ്കിലും സ്വതവേ നാണക്കാരനായ സച്ചിന്‍ ഒഴിഞ്ഞുമാറി രക്ഷപ്പെട്ടു. അതായിരുന്നു തുടക്കം.

ഈ സംഭവത്തിനു 2 വര്‍ഷം മുന്‍പു പരസ്പരം കണ്ടുമുട്ടാനുള്ള സുവര്‍ണാവസരം അഞ്ജലി നഷ്ടപ്പെടുത്തിയിരുന്നു. സച്ചിന്‍ സ്റ്റാര്‍ ക്രിക്കറ്റ് ക്ലബ്ബില്‍ കളിക്കുന്ന കാലം. ഗുജറാത്തി ബിസിനസുകാരനായ അച്ഛന്‍ ആനന്ദ് മേത്തയ്‌ക്കൊപ്പം അഞ്ജലിയും ഇംഗ്ലണ്ടിലുള്ള കാലത്ത് സച്ചിന്‍ അവിടെ ഒരു മത്സരം കളിക്കാനെത്തി. ക്രിക്കറ്റ് പ്രേമിയായ ആനന്ദ് മേത്ത, അവിടെ സെഞ്ചുറി നേടിയ പതിനഞ്ചുകാരന്‍ പയ്യനെ ശ്രദ്ധിച്ചു. സച്ചിനെ നേരിട്ട് അഭിനന്ദിക്കാന്‍ തീരുമാനിച്ച മേത്ത, മകളോടും ഒപ്പം വരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ക്രിക്കറ്റില്‍ താല്‍പര്യമില്ലാതിരുന്ന അഞ്ജലി അച്ഛന്റെ ക്ഷണം നിരസിച്ചു: ‘ഒരുപക്ഷേ അന്നു സച്ചിനെ കണ്ടിരുന്നെങ്കില്‍ അന്നുതൊട്ടു ഞങ്ങളുടെ പ്രണയം തുടങ്ങിയേനെ’– അഞ്ജലി പിന്നീടു പറഞ്ഞു.

സ്‌ട്രൈക്ക് അച്ഛനു കൈമാറൂ അമ്മേ… 2004ല്‍ പാക്കിസ്ഥാന്‍ പര്യടനത്തിനുശേഷം മുംബൈയില്‍ മടങ്ങിയെത്തിയ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഭാര്യ അഞ്ജലി, മക്കളായ സാറ, അര്‍ജുന്‍ എന്നിവര്‍ക്കൊപ്പം കാറില്‍ വീട്ടിലേക്ക്.


സച്ചിനെ വീണ്ടും കാണാനുള്ള അഞ്ജലിയുടെ പരിശ്രമങ്ങളെല്ലാം പാഴായി. സച്ചിന്റെ വീട്ടിലെ നമ്പര്‍ ഒപ്പിച്ചെടുത്ത് ഒന്നു രണ്ടു തവണ സംസാരിച്ചെങ്കിലും നേരിട്ടു കാണുന്നതു നീണ്ടുപോയി. അങ്ങനെ അഞ്ജലി ഒരു സാഹസത്തിനു മുതിര്‍ന്നു. സുഹൃത്തായ പത്രപ്രവര്‍ത്തകന്റെ ഐഡി കാര്‍ഡുമായി ജേണലിസ്റ്റ് എന്ന വ്യാജേന അഞ്ജലി സച്ചിന്റെ വീട്ടിലെത്തി. അഞ്ജലിയെ കണ്ടപ്പോള്‍തന്നെ സച്ചിനു കാര്യം മനസ്സിലായി. മണിക്കൂറുകളോളം സംസാരിച്ച ശേഷമാണ് അന്നവര്‍ പിരിഞ്ഞത്.

മൊബൈല്‍ ഫോണുകള്‍ ഇല്ലാത്ത കാലം. സച്ചിന്‍ – അഞ്ജലി പ്രണയത്തിനു ദൂതന്‍ തപാല്‍ വകുപ്പായിരുന്നു. സച്ചിന്‍ എപ്പോഴും പര്യടനങ്ങളിലായിരുന്നതിനാല്‍ കൃത്യമായ വിലാസം ലഭിക്കാനും ബുദ്ധിമുട്ടായിരുന്നു. ചില കത്തുകള്‍ വിലാസത്തില്‍ എത്തുമ്പോഴേക്കും സച്ചിന്‍ അടുത്ത പര്യടനത്തിനു പോയിരിക്കും. വീട്ടിലേക്കു കത്തയച്ചാല്‍ മറ്റുള്ളവര്‍ അറിയുമെന്ന പേടിയും. സച്ചിനോടു രാത്രി സംസാരിക്കാനായി ഹോസ്റ്റലില്‍നിന്നു 3 കിലോമീറ്റോളം നടന്ന് ടെലിഫോണ്‍ ബൂത്തില്‍ പോയിട്ടുള്ള കാര്യവും അ!ഞ്ജലി പിന്നീടു പറഞ്ഞിട്ടുണ്ട്.

തന്റെ ക്രിക്കറ്റ് കരിയറില്‍ താന്‍ ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് അഞ്ജലിയോടാണെന്നു സച്ചിന്‍ പലതവണ പറഞ്ഞിട്ടുണ്ട്. മുംബൈയിലെ അറിയപ്പെടുന്ന ശിശുരോഗവിദഗ്ധയായിരുന്ന അഞ്ജലി, വിവാഹത്തോടെ ഡോക്ടര്‍ ജോലി ഉപേക്ഷിച്ച് കുടുംബസ്ഥയുടെ റോളിലേക്കു മാറി. കുടുംബത്തിനും വേണ്ടി കരിയര്‍ ഉപേക്ഷിക്കേണ്ടി വന്നതില്‍ തെല്ലും പരിഭവമില്ലെന്നാണ് അഞ്ജലി പറയുന്നത്. മൂത്തമകള്‍ ഇരുപത്തിരണ്ടുകാരി സാറ ലണ്ടനില്‍നിന്ന് എംബിബിഎസ് നേടി. ഇളയമകന്‍ ഇരുപതുകാരന്‍ അര്‍ജുന്‍ ഇടംകയ്യന്‍ പേസറാണ്; ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ വരെയെത്തി നില്‍ക്കുന്നു.

സച്ചിന്‍ ന്യൂസീലന്‍ഡ് പര്യടനത്തിലായിരുന്ന സമയത്ത് അഞ്ജലിക്കു വേറെ കല്യാണാലോചനകള്‍ വന്നുതുടങ്ങി. അതോടെ, !അഞ്ജലി പ്രണയം വീട്ടില്‍ അറിയിച്ചു. എന്നാല്‍, വീട്ടില്‍ കാര്യം അവതരിപ്പിക്കാന്‍ സച്ചിനു പേടിയായിരുന്നു. ഒടുവില്‍ ആ ചുമതലയും അഞ്ജലി ഏറ്റെടുത്തു. സച്ചിന്റെ വീട്ടുകാരെ കണ്ട് കാര്യം അവതരിപ്പിച്ച് സമ്മതം വാങ്ങി. 1995 മേയ് 25നായിരുന്നു സച്ചിന്‍ – അഞ്ജലി വിവാഹം. അപ്പോള്‍ സച്ചിനു പ്രായം 22; അഞ്ജലിക്ക് ഇരുപത്തിയെട്ടും.

അഞ്ജലീ, എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച പാര്‍ട്‌നര്‍ഷിപ് നിനക്കൊപ്പമാണ്. (2013 നവംബര്‍ 16നു മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തില്‍ സച്ചിന്‍ നടത്തിയ വിരമിക്കല്‍ പ്രഭാഷണത്തില്‍നിന്ന്)

pathram:
Leave a Comment