പിണറായി സര്‍ക്കാര്‍ പെര്‍ഫെക്റ്റല്ല..!!! വീഴ്ച ഉണ്ടായിട്ടുണ്ട്; കേരളത്തില്‍ എല്ലാം ശുഭമല്ല; വിമര്‍ശനങ്ങള്‍ ഉണ്ടാവുമ്പോള്‍ അസഹിഷ്ണുത പാടില്ല

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച കെ.എം. ഷാജി എംഎല്‍എയെ പിന്തുണച്ച് മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എംപി. വിമര്‍ശനം ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി വിചാരിക്കരുതെന്ന് കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രണ്ടു പ്രളയവും ഓഖിയും നേരിട്ടതില്‍ വീഴ്ചയുണ്ടായിട്ടുണ്ട്. അതില്‍ വിമര്‍ശനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. സര്‍ക്കാരിനു വേണ്ടിയല്ല ജനങ്ങളെ വിഷമിപ്പിക്കാതിരിക്കാന്‍ വേണ്ടിയാണ് കോവിഡ് കാലത്ത് സര്‍ക്കാരുമായി സഹകരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹകരണം പൂര്‍ണമായും ഉണ്ടാവും. എന്നാല്‍ കേരളത്തില്‍ എല്ലാം ശുഭമല്ല. സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ വീഴ്ച ഉണ്ടായിട്ടുണ്ട്. വീഴ്ചകള്‍ കണ്ടാല്‍ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നു വിമര്‍ശനങ്ങളും ഉണ്ടാകും. അത് ചര്‍ച്ച ചെയ്യുകയാണ് വേണ്ടത്, അതിനോട് അസഹിഷ്ണുത പാടില്ല. വിമര്‍ശനങ്ങളെ വികൃതമനസോ നിഷാധാത്മക നിലപാടോ ആയി കാണാതെ വിമര്‍ശനാത്മകമായ രീതിയില്‍ സമീപിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് വേണ്ടത്. മുഖ്യമന്ത്രി വിമര്‍ശനാതീതനാണെന്ന് ധരിക്കരുതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പിണറായി വിജയന്‍ മഴുവെറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളമെന്ന് മുഖ്യമന്ത്രിക്ക് മറുപടിയുമായി കെഎം ഷാജി എംഎല്‍എ. ദുരിതാശ്വാസ നിധിയിലേക്ക സഹായം നല്‍കിയവര്‍ക്ക് കണക്കറിയാന്‍ അവകാശമുണ്ടെന്നും അതില്‍ മുഖ്യമന്ത്രി അസഹിഷ്ണുത കാട്ടേണ്ട കാര്യമില്ലെന്നും പറഞ്ഞു. കെഎം ഷാജിയുടെ ഫേസ്ബുക്ക് കുറിപ്പിനെ വികൃതമനസ്സ് എന്ന് വിളിച്ച് ഇന്നലെ മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു.

ഇതേ തുടര്‍ന്നാണ് ഇന്ന് മറുപടിയുമായി എംഎല്‍എ വാര്‍ത്താസമ്മേളനം നടത്തിയത്. മുമ്പ് ദുരിതാശ്വാസ സഹായം നല്‍കിയവര്‍ക്ക് കണക്കറിയാന്‍ അവകാശമുണ്ടെന്നും ചോദിക്കുന്നതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. ശമ്പളമില്ലാത്ത എംഎല്‍എ ആയിട്ടും ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയാളാണ് താന്‍. സിപിഎമ്മിന് ദുരിതാശ്വാസഫണ്ട് ദുരുപയോഗം ചെയ്ത ചരിത്രമുണ്ട്. സിപിഎം എംഎല്‍എ യ്ക്ക് കടം വീട്ടാന്‍ ലക്ഷങ്ങള്‍ നല്‍കിയ ചരിത്രമുണ്ടെന്നും വികൃത മനസ്സ് ആര്‍ക്കാണെന്ന് ജനം തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്താസമ്മേളനത്തിലാണ് കെഎം ഷാജി മറുപടിയുമായി എത്തിയത്. ഇന്നലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നല്‍കണമെന്ന പിണറായി വിജയന്റെ അഭ്യര്‍ഥനയെ പരിഹസിച്ച് മുസ്ലീം ലീഗ് എം.എല്‍.എ രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇന്നലെ നടത്തിയ പതിവ് വാര്‍ത്താസമ്മേളനത്തിന് ശേഷം ഈ ഫേസ്ബുക്ക് കുറിപ്പ് വെച്ച് മുഖ്യമന്ത്രി രൂക്ഷമായി വിമര്‍?ശിക്കുകയും ചെയ്തു.

ഇന്നലെ ഫേസ്ബുക്ക് പോസ്റ്റില്‍ നിങ്ങള്‍ പ്രളയ കാലത്ത് മുഖ്യമന്ത്രിക്ക് കൊടുത്ത ഫണ്ടുണ്ടായത് കൊണ്ട് ഷുക്കൂര്‍ , കൃപേശ് , ശരത്ത് ലാല്‍ ഷുഹൈബ് കേസില്‍ നമ്മുടെ സഖാക്കള്‍ക്കു വേണ്ടി മുന്തിയ വക്കീലമ്മാരെ വല്യ ഫീസ് കൊടുത്ത് വെക്കാന്‍ നമുക്കു പറ്റി! അതുകൊണ്ട് സക്കാത്ത് മാത്രമല്ല വിഷു കൈനീട്ടം കൂടി കൈ നീട്ടി സര്‍ക്കാര്‍ ഫണ്ടിലേക്ക് തരണം മുഖ്യമന്ത്രിക്കു ഈ പൈസയൊക്കെ കൊടുക്കുമ്പോള്‍ ‘എല്ലാം നമുക്കു വേണ്ടിയാണല്ലോ ഈശ്വര’ എന്ന ആശ്വാസത്തോടെ വേണം എല്ലാവരും കൊടുക്കാന്‍ എന്നും വിമര്‍ശിച്ചിരുന്നു.

ഒരു പൊതുപ്രവര്‍ത്തകനില്‍ നിന്ന് പ്രതീക്ഷിക്കാന്‍ കഴിയുന്ന വാചകമല്ല ഒരു എംഎല്‍എ ആയ ഷാജിയില്‍ നിന്ന് ഉണ്ടായിരിക്കുന്നതെന്ന് അഭിപ്രായപ്പെട്ട മുഖ്യമന്ത്രി പാവപ്പെട്ട കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് എന്തിനാണെന്നും ചോദിച്ചു. ചില വികൃതമനസ്സുകള്‍ നമ്മുടെ കൂട്ടത്തിലുണ്ടാകും. ഇങ്ങനെ എന്തെങ്കിലും ഗ്വാ ഗ്വാ ശബ്ദമുണ്ടാക്കിയാല്‍ അതാണ് ഏറ്റവും വലിയ ശബ്ദമെന്ന് കാണേണ്ടതില്ലെന്നായിരുന്നു പിണറായിയുടെ വിമര്‍?ശനം. മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധി, എങ്ങനെയാണ് വക്കീലിന് ഫീസ് കൊടുക്കുന്നത് എന്നതൊക്കെ അറിയാത്ത ഒരുപാട് ആളുകള്‍ നമ്മുടെ നാട്ടിലുണ്ട്. അങ്ങനെയുള്ളവരെ തെറ്റിദ്ധരിപ്പിക്കുകയാണോ വേണ്ടതെന്നും ചോദിച്ചിരുന്നു.

pathram:
Leave a Comment