രണ്ട് റോഡുകള്‍ മാത്രം തുറക്കാം; രോഗികള്‍ വരരുത്; കേരളത്തിന് മുന്നില്‍ നിബന്ധനകളുമായി കേന്ദ്രമന്ത്രി

കര്‍ണാടകത്തില്‍ നിന്നുള്ള രണ്ടു പ്രധാന റോഡുകളില്‍മാത്രം ഗതാഗതം അനുവദിക്കുമെന്നു കേന്ദ്രമന്ത്രി ഡി.വി. സദാനന്ദ ഗൗഡ. മൈസൂരു – ബാവലി, ചാമരാജ്‌നഗര്‍ റോഡുകളിലൂടെ ഗതാഗതം അനുവദിക്കും. കര്‍ണാടക മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയുമായും ഇക്കാര്യം സംസാരിച്ചു. മാക്കൂട്ടം റോഡ് തുറക്കില്ല. കരിഞ്ചന്തക്കാര്‍ മാത്രം ഉപയോഗിക്കുന്ന വഴിയാണ് ഇത്. കോവിഡ് രോഗികളാരും വരരുത്.

മംഗളൂരുവില്‍ മെഡിക്കല്‍ കോളജും ആശുപത്രികളും നിറ!ഞ്ഞിരിക്കുകയാണ്. തല്‍ക്കാലം കാസര്‍കോട്ടുനിന്ന് രോഗികള്‍ വരരുതെന്നാണ് അഭ്യര്‍ഥന. ജില്ലാ കലക്ടറുമായി വീണ്ടും സംസാരിക്കുമെന്നും സദാനന്ദഗൗഡ ഉറപ്പു നല്‍കി.

കര്‍ണാടക അതിര്‍ത്തി അടച്ചതുകാരണം കണ്ണൂര്‍ ഇരിട്ടി മാക്കൂട്ടം ചുരം പാതയില്‍ കുടുങ്ങിയ ചരക്കു ലോറികള്‍ മുത്തങ്ങയിലൂടെ വഴി തിരിച്ചു വിട്ടു. ചുരം പാതയിലെ മണ്ണ് നീക്കം ചെയ്യാനാകില്ലെന്ന് കര്‍ണ്ണാടക ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ചതോടെയാണ് പുതിയ നീക്കം. ഇതോടെ 200 കിലോമീറ്ററ്ററോളം അധികം സഞ്ചരിച്ചു വേണം ചരക്കു ലോറികള്‍ക്ക് കേരളത്തിലേക്ക് കടക്കാന്‍.

കര്‍ണാടക കേരളത്തിലേക്കുള്ള റോഡുകള്‍ അടച്ചതോടെ അതിര്‍ത്തിഗ്രാമങ്ങളിലുള്ളവരുടെ ജീവിതം ദുരിതത്തിലായിരിക്കുകയാണ്. കാസര്‍കോട് അതിര്‍ത്തിയില്‍ മിക്ക റോഡുകളും മണ്ണിട്ട് അടച്ചതിനാല്‍ അവശ്യസാധനങ്ങള്‍ വാങ്ങാനോ അശുപത്രിയില്‍ പോകാനോ കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാര്‍. അതിനിടെ കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി മാക്കൂട്ടത്ത് അതിര്‍ത്തിയില്‍ അവശ്യസാധനങ്ങളുമായി വന്ന ലോറികള്‍ കുടുങ്ങി. റോഡുകളില്‍നിന്ന് മണ്ണ് നീക്കം ചെയ്യണമെന്ന കേരളത്തിന്റെ ആവശ്യം ഇതുവരെയും നടപ്പായില്ല.

pathram:
Leave a Comment