കാലുമാറി എന്‍സിപി; ബിജെപിയെ പിന്തുണച്ചു; മഹാരാഷ്ട്രയില്‍ ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി; അജിത് ഉപമുഖ്യമന്ത്രി; അന്തംവിട്ട് ശിവസേന

മഹാരാഷ്ട്രയില്‍ അതിനാടകീയ നീക്കത്തിനൊടുവില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബിജെപി-എന്‍സിപി സഖ്യമാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കി, ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം ഇന്ന് സര്‍ക്കാര്‍ രൂപീകരണം നടത്തുമെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ശനിയാഴ്ച രാവിലെ ബിജെപിയുടെ അപ്രതീക്ഷിത നീക്കം. എന്‍സിപിയുടെ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.

നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ഒരു മാസത്തിലധികമായി നില്‍ക്കുന്ന അനിശ്ചിതത്വങ്ങള്‍ക്ക് അവസാനംകുറിച്ചുകൊണ്ട് വെള്ളിയാഴ്ചയോടെ ബി.ജെ.പി. ഇതര, ത്രികക്ഷിസര്‍ക്കാര്‍ രൂപവത്കരണത്തിന് ധാരണയിലെത്തിയിരുന്നു. സംയുക്തപ്രഖ്യാപനം ശനിയാഴ്ച ഉണ്ടാവുമെന്നും രാവിലെ പത്രസമ്മേളനം വിളിക്കുമെന്നും ശരദ് പവാര്‍ ഇന്നലെ രാത്രിയോടെ വ്യക്തമാക്കിയിരുന്നതാണ്. എന്നാല്‍ നേരം പുലര്‍ന്നതോടെ സ്ഥിതിഗതികള്‍ തകിടംമറിയുകയായിരുന്നു.
ഴിഞ്ഞ ഒക്ടോബര്‍ 21 ന് 288 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രാ വിദാന്‍സഭയിലേക്ക് എത്തിയത് ബിജെപി 105, ശിവസേന 56, എന്‍സിപി 54, കോണ്‍ഗ്രസ് 44, എഐഎംഐഎം 2 എന്ന ക്രമത്തിലായിരുന്നു. അന്ന് തൊട്ട് ഇന്നലെ അര്‍ദ്ധരാത്രിവരെ നീണ്ട മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് രണ്ടാം തവണയും മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്നവിസ് വീണ്ടും അധികാരമേല്‍ക്കുന്നത്.

എന്‍സിപിക്ക് ഉപമുഖ്യമന്ത്രി പദം നല്‍കിക്കൊണ്ട് ബിജെപി നടത്തിയ അവിശ്വസനീയ നീക്കമാണ് രാജ്യംകണ്ട ഏറ്റവും വലിയ രാഷ്ട്രീയ നാടകത്തിന് വേദിയൊരുക്കിയത്. എന്‍സിപി എന്‍ഡിഎയിലേയ്ക്ക് മാറുന്നു എന്നത് ദേശീയ രാഷ്ട്രീയത്തില്‍ത്തന്നെ വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

സത്യപ്രതിജ്ഞ ചെയ്ത ഫഡ്നാവിസിനെയും അജിത് പവാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചു. മഹാരാഷ്ട്രയുടെ ശോഭനമായ ഭാവിക്കായി അവര്‍ക്ക് ശുഷ്‌കാന്തിയോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ഒരു മാസം ആകുമ്പോഴും സര്‍ക്കാര്‍ രൂപീകരണം നടന്നിട്ടില്ല. 105 സീറ്റുള്ള ബി.ജെ.പിയും 56 സീറ്റുള്ള ശിവസേനയും തമ്മില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തെറ്റിയതോടെയാണ് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം വഴിമുട്ടിയത്. ഇതോടെ ശിവസേനയും എന്‍.സി.പിയും കോണ്‍ഗ്രസും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങുകയായിരുന്നു.

MAHARASHTRA POLITICS NCP BJP FADNAVIS

pathram:
Leave a Comment