പ്ലസ് വണ്‍ ഓണപ്പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നു

ഇടുക്കി: പ്ലസ് വണ്‍ ഓണപ്പരീക്ഷയുടെ ഇക്കണോമിക്‌സ് ചോദ്യ പേപ്പര്‍ ഇടുക്കിയില്‍ ചോര്‍ന്നു. ഇന്ന് നടന്ന ഹിസ്റ്ററി പരീക്ഷയുടെ ചോദ്യപ്പേപ്പറിന് പകരം ഇക്കണോമിക്‌സിന്റെ ചോദ്യക്കടലാസായിരുന്നു കെട്ടിലുണ്ടായിരുന്നത്. ഒരു മണിക്കൂര്‍ വൈകി അധ്യാപകര്‍ ഹിസ്റ്ററിയുടെ ചോദ്യക്കടലാസ് ഫോട്ടോസ്റ്റാറ്റ് എടുത്ത് നല്‍കി പരീക്ഷ നടത്തി.

പ്ലസ് വണ്‍ പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ കൈകാര്യം ചെയ്യുന്നതില്‍ അധികൃതര്‍ക്ക് ഉണ്ടായ ഗുരുതരമായ വീഴ്ചയാണ് ചോര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. പതിവില്‍ നിന്ന് വ്യത്യസ്തമായി 9 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് ഒന്നിച്ചായിരുന്നു ഇന്ന് പരീക്ഷ. എസ്എസ്എല്‍ശി, ഹയര്‍സെക്കന്‍ഡറി ഫൈനല്‍ പരീക്ഷകള്‍ രാവിലെ ഒന്നിച്ച് നടത്തുന്നതിന് മുന്നോടിയായാണ് പദ്ധതി നടപ്പിക്കാലാക്കിയത്. എന്നാല്‍ ഓണപരീക്ഷയുടെ ആദ്യ ദിനം തന്നെ പദ്ധതി പാളി.

ഇടുക്കിയിലെ എട്ട് സ്‌കൂളുകളിലാണ് ചോദ്യപ്പേപ്പര്‍ ചോര്‍ന്നത്. അധ്യാപകര്‍ വിദ്യാഭ്യാസ വകുപ്പിലെ ഉന്നതരെ ബന്ധപ്പെട്ടപ്പോള്‍ ഹിസ്റ്ററി ചോദ്യപ്പേപ്പര്‍ സ്‌കൂളിലേക്ക് ഇമെയില്‍ ചെയ്തു. ഇത് സ്‌കൂളില്‍ വച്ച് തന്നെ പ്രിന്റെടുത്ത് കുട്ടികള്‍ക്ക് നല്‍കി 11 മണിക്ക് പരീക്ഷ ആരംഭിച്ചു.

എന്നാല്‍ വൈദ്യുതിയില്ലാതിരുന്നതിനാല്‍ മലയോര മേഖലകളിലെ സ്‌കൂളുകളില്‍ ചോദ്യങ്ങള്‍ ബോര്‍ഡില്‍ എഴുതി നല്‍കിയാണ് പരീക്ഷ നടത്തിയത്. ചോദ്യപ്പേപ്പര്‍ ചോര്‍ന്നതിനെ കുറിച്ച് അന്വേഷണം നടത്തിയശേഷം പ്രതികരിക്കാം എന്ന നിലപാടിലാണ് വിദ്യാഭ്യാസ വകുപ്പ്.

pathram:
Leave a Comment