വോട്ടെണ്ണലിന് തൊട്ടുമുന്‍പ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

വോട്ടെണ്ണലിന് തൊട്ടുമുന്‍പ് ഒഡീഷയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു. ഒഡീഷ നിയമസഭയിലേക്ക് മത്സരിച്ച അസ്‌ക നിയമസഭാ മണ്ഡലം സ്ഥാനാര്‍ത്ഥി മനോജ് കുമാര്‍ ജേനയ്ക്കാണ് വെടിയേറ്റത്. കാറില്‍ സഞ്ചരിക്കുന്നതിനിടെ അജ്ഞാതരായ ആറംഗ സംഘം വഴിയില്‍ തടഞ്ഞുനിര്‍ത്തി വെടിയുതിര്‍ക്കുകയായിരുന്നു.

ബിര്‍ഹാംപൂരിലെ ഓക്സ്ഫര്‍ഡ് സ്‌കൂളിന് സമീപത്തുവെച്ചാണ് ആക്രമണമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. വെടിയുതിര്‍ത്ത ശേഷം അക്രമികള്‍ മനോജ് കുമാറിന്റെ കഴുത്തറുത്താണ് മടങ്ങിയത്. ഗുരുതരമായി പരിക്കേറ്റ മനോജിനേയും സഹപ്രവര്‍ത്തകനായ അനില്‍ കുമാര്‍ സ്വെയിനേയും ഉടന്‍ എംകെസിജി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. രക്തം വാര്‍ന്ന നിലയിലാണ് ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കാര്‍ പിന്തുടര്‍ന്ന അക്രമി സംഘം ജേന കാറില്‍ നിന്ന് പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച ബിജെപിയുടെ കുര്‍ദ മണ്ഡലം നേതാവ് മംഗുലി ജേനയ്ക്കും വെടിയേറ്റിരുന്നു. ഈ കേസില്‍ അഞ്ച് പേരെ പിടികൂടിയിരുന്നു.

pathram:
Leave a Comment