ഭീകരവാദം പ്രശ്‌നമല്ലെന്നു പറയുന്ന രാഹുല്‍ഗാന്ധി എസ്പിജി സുരക്ഷ ഒഴിവാക്കാന്‍ തയാറാകണമെന്ന് സുക്ഷമ സ്വരാജ്

ഹൈദരാബാദ്: ഭീകരവാദം പ്രശ്‌നമല്ലെന്നു പറയുന്ന രാഹുല്‍ഗാന്ധി എസ്പിജി സുരക്ഷ ഒഴിവാക്കാന്‍ തയാറാകണമെന്ന് കേന്ദ്രമന്ത്രി സുഷമാ സ്വരാജ്. ‘തൊഴിലാണ് പ്രശ്‌നം ഭീകരത അല്ലെന്നാണു രാഹുല്‍ പറയുന്നത്. രാജ്യത്ത് ഭീകരപ്രശ്‌നമില്ലെങ്കില്‍ പിന്നെ എന്തിനാണ് താങ്കള്‍ എസ്പിജി സുരക്ഷാവലയത്തില്‍ നാടുചുറ്റുന്നത്. രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനു ശേഷം ഇന്നേവരെ താങ്കളുടെ കുടുംബം എസ്പിജി സുരക്ഷയിലാണ്. ഭീകരത ഒരു പ്രശ്‌നമായി തോന്നുന്നില്ലെങ്കില്‍, എനിക്കാരെയും ഭയമില്ലെന്നും സുരക്ഷ ആവശ്യമില്ലെന്നും എഴുതി നല്‍കുകയാണ് വേണ്ടത്.’ ഹൈദരാബാദില്‍ തിരഞ്ഞെടുപ്പ് യോഗത്തില്‍ സുഷമ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിശ്വാസമില്ലാത്ത പ്രതിപക്ഷം ബാലാക്കോട്ട് ആക്രമണത്തിന്റെ കാര്യത്തില്‍ പാക്ക് നേതാക്കളെയാണു വിശ്വാസത്തിലെടുക്കുന്നതെന്നു സുഷമ കുറ്റപ്പെടുത്തി. വ്യോമാക്രമണത്തിനു ശേഷം നിരവധി ലോകനേതാക്കള്‍ ഫോണില്‍ പിന്തുണ അറിയിച്ചിരുന്നു. ഭീകരതയ്‌ക്കെതിരായ ഇന്ത്യന്‍ നിലപാടിനെ അവര്‍ അഭിനന്ദിച്ചു.
എന്നാല്‍ പ്രതിപക്ഷ കക്ഷികള്‍ വിരുദ്ധനിലപാടാണു സ്വീകരിക്കുന്നത്. 2008 മുംബൈ ഭീകരാക്രമണത്തിനു ശേഷം പാക്കിസ്ഥാനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ യുപിഎ സര്‍ക്കാര്‍ തയാറാകണമായിരുന്നുവെന്നും സുഷമ പറഞ്ഞു.

സുരക്ഷ, വികസനം, ക്ഷേമം എന്നീ മൂന്നു കര്യങ്ങളില്‍ ഊന്നിയാണ് എന്‍ഡിഎ പ്രചാരണം. 1.16 ലക്ഷം ഗ്രാമങ്ങളാണ് ഫൈബര്‍ ഒപ്റ്റിക് നെറ്റ്‌വര്‍ക്ക് വഴി ബന്ധിപ്പിച്ചിരിക്കുന്നത്. 77 പാസ്‌പോര്‍ട്ട് കേന്ദ്രങ്ങളാണ് മുമ്പ് ഉണ്ടായിരുന്നത്. ഇപ്പോഴത് 505 ആയി. തെലങ്കാനയില്‍ നാലിടത്തു മാത്രമാണ് പാസ്‌പോര്‍ട്ട് ഓഫിസ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ 19 എണ്ണമുണ്ടെന്ന് സുഷമാ സ്വരാജ് പറഞ്ഞു

pathram:
Leave a Comment