ധോണിയും ജാദവും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു

ഹൈദരാബാദ്: മഹേന്ദ്രസിങ് ധോണിയും കേദാര്‍ ജാദവും നേടിയ അര്‍ധ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വിജയം. ആറു വിക്കറ്റിനാണ് ഇന്ത്യ വിജയതീരമണഞ്ഞത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 236 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ അര്‍ധസെഞ്ചുറികളുമായി കേദാര്‍ ജാദവും മഹേന്ദ്രസിങ് ധോണിയും തിളങ്ങിയതോടെ 10 പന്തുകള്‍ ബാക്കിനില്‍ക്കെ നാലു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയത്തിലെത്തി. ഇതോടെ അഞ്ചു മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ 1-–0ന് ലീഡും.

ഒരു ഘട്ടത്തില്‍ നാലിന് 99 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ, പിരിയാത്ത അഞ്ചാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത് കേദാര്‍ ജാദവ് – മഹേന്ദ്രസിങ് ധോണി സഖ്യമാണ് രക്ഷപ്പെടുത്തിയത്. ഏകദിനത്തിലെ അഞ്ചാം അര്‍ധസെഞ്ചുറി കണ്ടെത്തിയ ജാദവ്, 87 പന്തില്‍ ഒന്‍പതു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 81 റണ്‍സുമായി പുറത്താകാതെ നിന്നു. നങ്കൂരമിട്ടു കളിച്ച ധോണി 72 പന്തില്‍ ആറു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 59 റണ്‍സെടുത്തു. ധോണിയുടെ 71–ാം ഏകദിന അര്‍ധസെഞ്ചുറിയാണിത്. ഇന്നിങ്‌സിന്റെ പകുതിയോളം ക്രീസില്‍നിന്ന ഇവരുടെ സഖ്യം, 149 പന്തില്‍ 141 റണ്‍സാണ് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയുമാണ് ഇരുവരും ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

രണ്ടാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത രോഹിത് ശര്‍മ – വിരാട് കോഹ്!ലി സഖ്യത്തിനും ഇന്ത്യ നന്ദി പറയണം. അക്കൗണ്ടു തുറക്കും മുന്‍പേ ശിഖര്‍ ധവാനെ നേഥന്‍ കോള്‍ട്ടര്‍നീല്‍ പറഞ്ഞുവിട്ടതിന്റെ ക്ഷീണം മാറ്റിയ ഈ സഖ്യമാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് അടിത്തറയിട്ടത്. 45 പന്തുകള്‍ േനരിട്ട കോഹ്‌ലി, ആറു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 44 റണ്‍സെടുത്തു. പതിവിലധികം ശാന്തനായി കളിച്ച രോഹിത്, 66 പന്തില്‍ അഞ്ചു ബൗണ്ടറി സഹിതം 37 റണ്‍സെടുത്തു. അമ്പാട്ടി റായുഡുവാണ് പുറത്തായ മറ്റൊരു താരം. 19 പന്തില്‍ രണ്ടു ബൗണ്ടറി സഹിതം 13 റണ്‍സെടുത്തായിരുന്നു റായുഡുവിന്റെ മടക്കം. ഓസീസിനായി ആദം സാംപ 10 ഓവറില്‍ 49 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. നേഥന്‍ കോള്‍ട്ടര്‍നീല്‍ ഒന്‍പത് ഓവറില്‍ 46 റണ്‍സ് വഴങ്ങിയും രണ്ടു വിക്കറ്റെടുത്തു.

pathram:
Leave a Comment