കാസര്‍കോട് ഇരട്ടകൊല; സിബിഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്

കാസര്‍കോട്: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്.
അതേസമയം, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. സംഭവം നടന്നപ്പോള്‍ ശരത്തിനേയും കൃപേഷിനേയും ബൈക്കില്‍ നിന്നും ഇടിച്ചിട്ടു എന്നു കരുതുന്ന ജീപ്പിനെ കുറിച്ചുള്ള വിവരങ്ങളാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. ജീപ്പ് കണ്ണൂര്‍ രജിസ്‌ട്രേഷനിലുള്ളതാണ്. കൂടാതെ പ്രതികളുടേതെന്ന് സംശയിക്കുന്ന മൊബൈല്‍ ഫോണും വിരലടയാളവും പൊലീസിന് ലഭിച്ചിട്ടുണ്ട്.

മൂന്ന് മൊബൈല്‍ ഫോണുകളാണ് സംഭവ സ്ഥലത്തു നിന്നും ലഭിച്ചത്. ഇതില്‍ ഒന്ന് പ്രതികളുടേതാണെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തോടനുബന്ധിച്ച് രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. സിപിഎം അമുഭാവികളാണ് കസ്റ്റഡിയിലുള്ളത്. സിപിഐഎം പ്രവര്‍ത്തകരെ കേന്ദ്രീകരിച്ച് തന്നെയാണ് അന്വേഷണം മുന്നോട്ടുപോകുന്നത്.

നിലവില്‍ രണ്ടു ഡിവൈഎസ്പിമാരും, നാലു സിഐമാരും, ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡ് അംഗങ്ങളും ഉള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്. ആവശ്യമെങ്കില്‍ അന്വേഷണ സംഘം വിപുലികരിക്കാനും പദ്ധതിയുണ്ട്. രണ്ടു ദിവസത്തിനകം പ്രതികള്‍ വലയിലാകുമെന്ന ആത്മവിശ്വാസമാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പ്രകടിപ്പിക്കുന്നത്. അതേസമയം പ്രതികളെ ഉടന്‍ പിടികൂടുന്നില്ലെങ്കില്‍ കേസ് സിബിഐക്ക് വിടണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം.
അതേസമയം ഹര്‍ത്താലില്‍ അക്രമം ഉണ്ടായ പെരിയയിലെയും കല്ലിയോടെയും സ്ഥലങ്ങള്‍ ജില്ലയിലെ സിപിഐഎം നേതാക്കള്‍ സന്ദര്‍ശിക്കും.

pathram:
Leave a Comment