വണ്ടി ചെക്ക് നല്‍കി കബളിപ്പിച്ച കേസ്: രഹ്ന ഫാത്തിമയ്ക്ക് തടവും പിഴയും

ആലപ്പുഴ: വണ്ടി ചെക്ക് നല്‍കി കബളിപ്പിച്ചു എന്ന കേസില്‍ ആക്ടിവിസ്റ്റ് രഹന ഫാത്തിമയ്ക്ക് തടവും പിഴയും ശിക്ഷവിധിച്ചു. രണ്ടു ലക്ഷത്തിപ്പതിനായിരം രുപ പിഴയടക്കാനും ഒരു ദിവസത്തെ കോടതി തടവ് അനുഭവിക്കാനും കോടതി ഉത്തരവിട്ടത്. ആലപ്പുഴ സിജെഎം കോടതിയിലാണ് ശിക്ഷാവിധി നടപ്പാക്കിയത്.
ആലപ്പുഴയിലെ ആദിത്യ ഫിനാന്‍സ് ഉടമ അനില്‍കുമാര്‍ നല്‍കിയ പരാതിയില്‍ രഹന ഫാത്തിമയ്ക്ക് കോടതി പിഴ വിധിച്ചിരുന്നു. രണ്ടു ലക്ഷം രൂപ വായ്പ നേടിയശേഷം വണ്ടിചെക്ക് നല്‍കി കബളിപ്പിച്ചു എന്നായിരുന്നു അനില്‍കുമാര്‍ നല്‍കിയ പരാതി. വിധി ചോദ്യം ചെയ്ത് രഹന ഫാത്തിമ ഹൈക്കോടതിയെ സമീപിച്ചു.
എന്നാല്‍ പിഴയടക്കം രണ്ടു ലക്ഷത്തിപ്പതിനായിരം രൂപ കെട്ടി വെക്കാനും ഒരു ദിവസം കോടതിയില്‍ തടവു ശിക്ഷ അനുഭവിക്കാനും ഹൈക്കോടതി വിധിച്ചു. തുടര്‍ന്ന് രഹന ഫാത്തിമ തിങ്കളാഴ്ച കോടതിയിലെത്തി പിഴയടച്ച് പ്രതിക്കൂട്ടില്‍ നിന്ന് തടവുശിക്ഷ അനുഭവിക്കുകയായിരുന്നു.
ശബരിമല യുവതീ പ്രവേശന വിധിയെ തുടര്‍ന്ന് ശബരിമലയിലെത്തിയും, മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ടും രഹന ഫാത്തിമ സമീപകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

pathram:
Leave a Comment