കെ സുരേന്ദ്രനെതിരെ ഹൈക്കോടതിയുടെ രൂക്ഷവമിര്‍ശനം: സുപ്രീംകോടതി വിധി മാനിച്ചില്ല, പ്രതിഷേധ ദിനത്തില്‍ എന്തിന് ശബരിമലയില്‍ പോയെന്നും ഹൈക്കോടതി; ജാമ്യപേക്ഷയില്‍ വിധി നാളെ

കൊച്ചി: ബിജെപി നേതാവ് കെ സുരേന്ദ്രനെതിരെ ഹൈക്കോടതിയുടെ രൂക്ഷവമിര്‍ശനം. ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ കെ.സുരേന്ദ്രന്റെ ജാമ്യപേക്ഷയില്‍ വിധിപറയുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റിവെച്ചു. സുപ്രീംകോടതി വിധി സുരേന്ദ്രന്‍ മാനിച്ചില്ലെന്നും പ്രതിഷേധ ദിനത്തില്‍ എന്തിന് ശബരിമലയില്‍ പോയെന്നും ഹൈക്കോടതി ചോദിച്ചു.
സുരേന്ദ്രന്റെ ജാമ്യപേക്ഷയെ സര്‍ക്കാര്‍ കോടതിയില്‍ ശക്തമായി എതിര്‍ത്തു. കെ.സുരേന്ദ്രന്‍ നിയമം കയ്യിലെടുത്തു. ശബരിമലയില്‍ സ്ത്രീയെ ആക്രമിക്കാന്‍ ആസൂത്രണം നടത്തിയത് സുരേന്ദ്രനാണെന്നും ജാമ്യം അനുവദിക്കരുതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ സുരേന്ദ്രനെ എത്രകാലം ജയിലില്‍ ഇടുമെന്ന് ചോദിച്ച കോടതി മന്ത്രിമാര്‍ക്ക് എതിരെയും കേരളത്തില്‍ കേസില്ലേയെന്നും സര്‍ക്കാര്‍ അഭിഭാഷകനോട് ആരാഞ്ഞു. സുരേന്ദ്രന്‍ മാത്രമാണോ ആ പാര്‍ട്ടിയില്‍ ഉള്ളതെന്നും കോടതി ചോദിച്ചു. ബാക്കി വാദം കേട്ട് നാളെ വിധിപറയാമെന്ന് ഹൈക്കോടതി പറഞ്ഞു.
കേസില്‍ ഉള്‍പ്പെടുത്തിയ വകുപ്പുകള്‍ തനിക്കെതിരെ നിലനില്‍ക്കില്ലെന്ന് കാണിച്ചായിരുന്നു സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കിയത്. ടിപി വധക്കേസിലെ പ്രതികള്‍ സൗകര്യങ്ങള്‍ ഒരുക്കിനല്‍കുന്നവരാണ് തനിക്ക് ചായ വാങ്ങി തന്ന പോലീസുകാരനെതിരെ നടപടിയെടുത്തിരിക്കുന്നതെന്ന് ഇന്ന് കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പായി സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

pathram:
Leave a Comment