ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍: പ്രതികളെ കുടിക്കിയത് കൃഷ്ണകുമാറിന്റെ സംശയം

തൃശൂര്‍: ഭര്‍ത്താവിനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. തൃശൂര്‍ തിരൂര്‍ സ്വദേശി സുജാത, കാമുകന്‍ സുരേഷ് ബാബു എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കൂടാതെ ക്വട്ടേഷന്‍ സംഘാംഗങ്ങളായ 4 പേരും പോലീസ് പിടിയിലായി. സുജാതയുടെ ക്വട്ടേഷന്‍ ഏറ്റെടുത്തവര്‍ ഭര്‍ത്താവ് കൃഷ്ണകുമാറിനെ തിങ്കളാഴ്ചയാണു കാറിടിച്ചു കൊല്ലാന്‍ ശ്രമിച്ചത്. പരുക്കേറ്റ കൃഷ്ണകുമാര്‍ ചികില്‍സയിലാണ്.

കഴിഞ്ഞ തിങ്കളാഴ്ച തൃശൂര്‍ തിരൂരില്‍ വച്ചായിരുന്നു അപകടം നടന്നത്. വെളുപ്പിന് അഞ്ചരയ്ക്ക്, വയനാട്ടില്‍ തോട്ടം പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്ന തൃശൂര്‍ തിരൂര്‍ സ്വദേശി കൃഷ്ണകുമാറിനെ കാറിടിച്ചു. വയനാട്ടില്‍ പോകാന്‍ വീട്ടില്‍ നിന്ന് വെളുപ്പിന് ഇറങ്ങിയതായിരുന്നു കൃഷ്ണകുമാര്‍. വഴിയരികിലൂടെ നടന്നു പോകുമ്പോള്‍ തൊട്ടു മുമ്പില്‍ ഒരു കാര്‍ നിര്‍ത്തിയിട്ടിരുന്നു. പിന്നെ, ഈ കാര്‍ നേരെ തിരിക്കുന്നതും കണ്ടു. അടുത്ത നിമിഷം കാര്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ കൃഷ്ണകുമാറിന് തോളിനും കാലിനും എല്ലിന് പൊട്ടല്‍ സംഭവിച്ചു. എന്നാല്‍ ജീവന്‍ തിരിച്ചുകിട്ടി.

നടന്നു പോകുമ്പോള്‍ നിര്‍ത്തിയിട്ടിരുന്ന ആ കാര്‍ എന്തിനു തിരിച്ചു?. റോഡിന്റെ അരികിലൂടെ പോയ തന്നെ മനഃപൂര്‍വം ഇടിപ്പിച്ചതല്ലേ?.. കൃഷ്ണകുമാറിന്റെ സംശയം ഒന്നിനു പുറകെ ഒന്നായി എത്തി. ഭാര്യ സുജാതയാകട്ടെ പരാതി നല്‍കേണ്ടെന്ന് ഇടയ്ക്കിടെ പറഞ്ഞു. ഭാര്യയും ബസ് ഡ്രൈവര്‍ സുരേഷ്ബാബുവും തമ്മില്‍ അടുപ്പമുള്ളത് കൃഷ്ണകുമാറിന് അറിയാമായിരുന്നു. എന്തോ പന്തികേട് തോന്നി. റോഡില്‍ പ്രഭാത നടത്തത്തിന് പോകുന്നവരുടെ സഹായത്തോടെ വണ്ടി നമ്പര്‍ കൃഷ്ണകുമാര്‍ സംഘടിപ്പിച്ചു. വിയ്യൂര്‍ എസ്‌ഐയെ വിളിച്ച് കാര്യം പറഞ്ഞു.

വണ്ടി നമ്പറിന്റെ ഉടമയെ ആദ്യം പൊലീസ് കണ്ടെത്തി. വണ്ടി വാടകയ്ക്കു കൊടുത്തെന്നായിരുന്നു മറുപടി. വാടകയ്ക്കു കൊണ്ടു പോയവരെ കുറിച്ച് അന്വേഷിച്ചു. തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി ഓമനക്കുട്ടന്‍. ക്രമിനല്‍ കേസിലെ പ്രതി. പിന്നെ, ഓമനക്കുട്ടനെ പിടികൂടി. കൂട്ടാളികളായ ഷറഫുദ്ദീന്‍, മുഹമ്മദലി, ശരത് എന്നിവരും തൊട്ടുപിന്നാലെ പൊലീസ് കസ്റ്റഡിയില്‍. ഓമനക്കുട്ടന്‍ എല്ലാം തുറന്നു പറഞ്ഞു.
മിണാലൂര്‍ സ്വദേശിയായ സുരേഷ്ബാബുവാണ് ക്വട്ടേഷന്‍ നല്‍കിയത്. 4 ലക്ഷം രൂപ പ്രതിഫലം. അഡ്വാന്‍സായി പതിനയ്യായിരം രൂപ. വധിക്കേണ്ട ആളുടെ പേര്, അടയാളങ്ങള്‍ എല്ലാം നല്‍കി. വെളുപ്പിന് വയനാട്ടിലേക്കുള്ള യാത്രയ്ക്കിടെ വധിക്കാന്‍ പദ്ധതി തയാറാക്കി. കഴിഞ്ഞ തിങ്കളാഴ്ച വെളുപ്പിന് വയനാട്ടില്‍ പോകുമെന്ന് മനസിലായി. ക്വട്ടേഷന്‍ സംഘം കാറുമായി വീടിനു സമീപത്തെ റോഡില്‍ കാത്തുനിന്നു. വെളുപ്പിന് നാലരയോടെ ഉറക്കമുണര്‍ന്ന ഭര്‍ത്താവ് കുളിക്കാന്‍ പോയപ്പോള്‍ ഭാര്യ കാമുകനെ വിവരമറിയിച്ചു. കാമുകന്‍ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ക്കു വിവരം കൈമാറി.
വീടിനു സമീപത്തെ റോഡിലിറങ്ങിയാല്‍ ഇടതുവശം ചേര്‍ന്നു നടക്കുമെന്ന് ക്വട്ടേഷന്‍ സംഘം കരുതി. ഇടതുവശം ചേര്‍ന്നു നടന്ന കൃഷ്ണകുമാര്‍ വലതുവശത്തേയ്ക്കു റോഡിലൂടെ കുറുകെ കടന്നു. ഇതോടെ കാര്‍ തിരിച്ചു വരേണ്ട അവസ്ഥയായി. കാറിന്റെ പാര്‍ക്കിങ്ങിലും മടങ്ങി വരവിലും പന്തികേടു തോന്നിയ കൃഷ്ണകുമാര്‍ വഴിയൂടെ അരികിലൂടെയാണ് നടന്നത്. പ്രഭാത സവാരിക്കാര്‍ ഉള്ള റോഡായതിനാല്‍ ക്വട്ടേഷന്‍ സംഘം കാറിടിപ്പിച്ച ഉടനെ സ്ഥലംവിട്ടു.
ക്വട്ടേഷന്‍ തെളിഞ്ഞതോടെ ഭാര്യയും കാമുകനും കൂട്ടാളികളും പൊലീസിന്റെ പിടിയിലായി. വീട്ടില്‍ എത്തിയ പൊലീസിന് മുമ്പില്‍ വച്ച് ഭാര്യ സുജാത ഭര്‍ത്താവിനോട് പറഞ്ഞു: ‘ചേട്ടാ തെറ്റുപ്പറ്റിപ്പോയി, ക്ഷമിക്കണം’. ”നിന്നെ ഇത്രയും സ്‌നേഹിച്ചിട്ടും എന്നെ വധിക്കാന്‍ നീ പറഞ്ഞില്ലേ”. കണ്ടുനിന്ന പൊലീസ് ഉദ്യോഗസ്ഥരുടെ കണ്ണുനിറഞ്ഞ നിമിഷമായിരുന്നു അത്. ഭര്‍ത്താവ് വയനാട്ടില്‍ പോകുമ്പോള്‍ മക്കളെ സ്‌കൂളില്‍ വിടാന്‍ സുജാത സ്വകാര്യ ബസിലാണ് പോകാറുള്ളത്. ആ ബസിലെ ഡ്രൈവറാണ് സുരേഷ്ബാബു. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം സുരേഷ്ബാബുവുമായി ഒന്നിച്ചു ജീവിക്കാനായിരുന്നു പദ്ധതി

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment