കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ പട്ടികജാതിക്കാരടക്കം 54 അബ്രാഹ്മണ ശാന്തിക്കാര്‍

തിരുവനന്തപുരം: കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ നിയമിക്കുന്നു പട്ടികജാതിക്കാരായ ശാന്തിമാരെ നിയമിക്കുന്നു. പട്ടികജാതിക്കാരടക്കം 54 അബ്രാഹ്മണ ശാന്തിക്കാരെയാണ് നിയമിക്കുന്നത്. പി.എസ്.സി. മാതൃകയില്‍ ഒ.എം.ആര്‍. പരീക്ഷയും അഭിമുഖവും നടത്തിയാണ് ശാന്തി നിയമനപ്പട്ടിക ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് തയ്യാറാക്കിയത്.
ഈഴവവിഭാഗത്തില്‍നിന്നുള്ള 34 പേരില്‍ 27 പേരും മെറിറ്റ് അടിസ്ഥാനത്തിലാണ് അര്‍ഹരായത്. ഒ.ബി.സി. വിഭാഗക്കാരായ ഏഴുപേരില്‍ രണ്ടുപേരും ധീവര സമുദായത്തിലെ നാലുപേരില്‍ രണ്ടുപേരും മെറിറ്റ് അടിസ്ഥാനത്തില്‍ യോഗ്യത നേടി. ഹിന്ദു നാടാര്‍, വിശ്വകര്‍മ സമുദായങ്ങളില്‍നിന്ന് ഓരോരുത്തരും അര്‍ഹരായി.
70 പേരെ നിയമിക്കാനാണ് ശുപാര്‍ശ. പിന്നാക്കവിഭാഗങ്ങളില്‍നിന്ന് നിയമനപ്പട്ടികയില്‍ ഇടംനേടിയ 54 പേരില്‍ 31 പേര്‍ മെറിറ്റ് പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. മുന്നാക്കവിഭാഗത്തില്‍നിന്ന് 16 പേരാണ് യോഗ്യത നേടിയതെന്ന് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ എം. രാജഗോപാലന്‍ നായര്‍ അറിയിച്ചു.
അഴിമതിക്ക് അവസരം നല്‍കാതെ യോഗ്യതയും സംവരണവും കണക്കിലെടുത്താണ് പട്ടിക തയ്യാറാക്കിയതെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.
നേരത്തേ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ആറ് ദളിതരടക്കം 36 അബ്രാഹ്മണശാന്തിമാരെ നിയമിച്ചിട്ടുണ്ട്.

pathram:
Leave a Comment