കേരളത്തോട് എന്താണ് പ്രത്യേക നിലപാട്?. കേന്ദ്രത്തിന്റേത് മുട്ടാപ്പോക്ക് നയമാണ്. എന്തടിസ്ഥാനത്തിലാണ് മന്ത്രിമാര്‍ക്ക് വിദേശയാത്രയ്ക്ക് അനുമതി നിക്ഷേധിച്ചതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിദേശ സഹായത്തിന് അനുകൂലമായി പ്രധാനമന്ത്രി പ്രതികരിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്തടിസ്ഥാനത്തിലാണ് മന്ത്രിമാര്‍ക്ക് വിദേശയാത്രയ്ക്ക് അനുമതി നിഷേധിച്ചത് എന്നും മുഖ്യമന്ത്രി ചോദിച്ചു. കേരളത്തോട് എന്താണ് പ്രത്യേക നിലപാട്?. കേന്ദ്രത്തിന്റേത് മുട്ടാപ്പോക്ക് നയമാണ്. പ്രധാനമന്ത്രി പറഞ്ഞത് പോലും നടക്കാത്ത നിലയാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗുജറാത്ത് കലാപ സമയത്ത് മറ്റ് രാജ്യങ്ങളില്‍ നിന്ന് സഹായം സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് എതിരായ ഒരു നീക്കമായി മാത്രമേ ഇതിനെ കാണാനാകൂ.യാത്രയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ അദ്ദേഹത്തെ പറഞ്ഞു ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിനെ തകര്‍ക്കുന്ന സമീപനമാണ് ബിജെപിയുടേതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കേരളത്തിന്റെ വളര്‍ച്ചയിലും പുരോഗതിയിലും ബിജെപി യാതൊരു വിധ പങ്കും വഹിച്ചിട്ടില്ല. ബിജെപി പറയുന്നതുപോലെ വിദേശത്തുപോയി യാചിക്കുകയല്ല ചെയ്യുന്നത്. വിദേശ മലയാളികള്‍ സഹായിക്കുന്നത് യാചനയായി കാണേണ്ട. മന്ത്രിമാര്‍ പോയിരുന്നെങ്കില്‍ നല്ല സഹായം ലഭിക്കുമായിരുന്നുവെന്നും പിണറായി പറഞ്ഞു. യുഎഇയില്‍ നിന്ന് 300 കോടി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.

pathram:
Leave a Comment