ജീവനക്കാര്‍ക്ക് താല്‍ക്കാലിക ആശ്വാസം സര്‍ക്കാര്‍ ഓഫിസുകളിലെ പഞ്ചിങ് നടപടികള്‍ നിര്‍ത്തിവച്ചു

സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമാക്കുന്നതിനും ജീവനക്കാരുടെ കൃത്യനിഷ്ഠ ഉറപ്പുവരുത്തുന്നതിനുമായി ഓഫീസുകളില്‍ പഞ്ചിങ് നടപ്പിലാക്കാനുള്ള പിണറായി സര്‍ക്കാരിന്റെ നീക്കത്തിന് തിരിച്ചടി. സര്‍ക്കാര്‍ ഓഫീസുകളില്‍ പഞ്ചിങ് സിസ്റ്റം സ്ഥാപിക്കുന്നതിനുള്ള എല്ലാ നടപടികളും താത്കാലികമായി നിര്‍ത്തിവെക്കാന്‍ പൊതുഭരണ (ഏകോപനം) വകുപ്പ് നിര്‍ദേശിച്ചു. ഏതുതരത്തിലുള്ള മെഷീനുകള്‍ സ്ഥാപിക്കണമെന്ന് സര്‍ക്കാരില്‍നിന്ന് വ്യക്തമായ നിര്‍ദേശം ലഭിച്ചശേഷം തുടര്‍നടപടികളിലേക്ക് നീങ്ങും.

എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും ഒക്ടോബര്‍ 31നകവും അതിനുപിന്നാലെ അതോറിറ്റികള്‍, സ്വയംഭരണസ്ഥാപനങ്ങള്‍, കമ്മിഷനുകള്‍ എന്നിവിടങ്ങളില്‍ ഡിസംബര്‍ 31നകവും ബയോമെട്രിക്ക് പഞ്ചിങ് സിസ്റ്റം സ്ഥാപിക്കണമെന്ന് മേയ് 18ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. അതാണ് താത്കാലികമായി നിര്‍ത്തിവെച്ചത്.

ശമ്പളവിതരണ സോഫ്റ്റ്‌േവറായ സ്പാര്‍ക്കുമായി ബന്ധിപ്പിച്ചുകൊണ്ട് ബയോമെട്രിക്ക് ഫിംഗര്‍പ്രിന്റ് അറ്റന്‍ഡന്‍സ് മാനേജ്‌മെന്റ് സിസ്റ്റം (പഞ്ചിങ് സിസ്റ്റം) സെക്രട്ടേറിയറ്റില്‍ നടപ്പാക്കി. നിലവില്‍ പഞ്ചിങ് സംവിധാനം സ്ഥാപിച്ചിട്ടുള്ള ഓഫീസുകള്‍ അവരുടെ പഞ്ചിങ് മെഷീന്‍ സ്പാര്‍ക്കുമായി ബന്ധപ്പെടുത്താന്‍ സാധിച്ചില്ലെങ്കില്‍ പുതിയ മെഷീന്‍ സ്ഥാപിക്കേണ്ടിവരും.

pathram:
Leave a Comment