എലിപ്പനി ബാധിച്ച് കോട്ടയത്ത് യുവാവ് മരിച്ചു; മരണം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ

കോട്ടയം: സംസ്ഥാനത്ത് വീണ്ടും എലിപ്പനി മരണം. എലിപ്പനി ബാധിച്ച് കോട്ടയത്ത് യുവാവ് മരിച്ചു. നീണ്ടൂര്‍ സ്വദേശി പേമനപറമ്പില്‍ അഖില്‍ ദിനേശ് (24) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു മരണം.

അതേസമയം സംസ്ഥാനത്ത് 35 പേര്‍ക്കുകൂടി എലിപ്പനി സ്ഥിരീകരിച്ചു. ചൊവ്വാഴ്ച മരിച്ച കോഴിക്കോട്, കടലുണ്ടി സ്വദേശി ചിന്നമ്മുവിന് (86) എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചു. 14 പേര്‍ക്ക് ഡെങ്കിപ്പനിയും നാലുപേര്‍ക്ക് മലേറിയയും ആലപ്പുഴയില്‍ ഒരാള്‍ക്ക് ചികുന്‍ഗുനിയയും സ്ഥിരീകരിച്ചു. എലിപ്പനി തിരുവനന്തപുരത്ത് ഒരാള്‍ക്കും കൊല്ലത്ത് രണ്ടുപേര്‍ക്കും കണ്ടെത്തി. പത്തനംതിട്ട ഏഴുപേര്‍ക്കും കോട്ടയത്ത് മൂന്നുപേര്‍ക്കും ആലപ്പുഴ ആറുപേര്‍ക്കും എറണാകുളം, പാലക്കാട് ജില്ലകളില്‍ ഒരാള്‍ക്കു വീതവും കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നാലുപേര്‍ക്ക് വീതവും കാസര്‍കോട്ട് ഒരാള്‍ക്കും എലിപ്പനി കണ്ടെത്തിയിട്ടുണ്ട്.

തിരുവനന്തപുരത്ത് രണ്ടുപേര്‍ക്കും കൊല്ലം, പത്തനംതിട്ട, വയനാട് എന്നിവിടങ്ങളില്‍ ഒരാള്‍ക്കു വീതവും കോട്ടയത്ത് മൂന്നുപേര്‍ക്കും കോഴിക്കോട്ട് ആറുപേര്‍ക്കുമാണ് ഡെങ്കിപ്പനി ബുധനാഴ്ച സ്ഥിരീകരിച്ചത്. മലേറിയ കൊല്ലത്ത് രണ്ടുപേര്‍ക്കും കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ ഒരാള്‍ക്കുവീതവും കണ്ടെത്തി. എലിപ്പനി ബാധിച്ച് ഈ മാസം മരിച്ചവരുടെ എണ്ണം 20 ആയി. എലിപ്പനി ലക്ഷണങ്ങളുമായി 33 പേരും മരിച്ചിട്ടുണ്ട്.

pathram desk 1:
Leave a Comment