കന്യാസ്ത്രീ മാര്‍പാപ്പയ്ക്ക് അയച്ച കത്ത് പുറത്ത്; സഭയില്‍ നിന്ന് നീതി ലഭിക്കുന്നില്ല,കഴുകന്റെ കണ്ണുകളോടെയാണ് ബിഷപ്പ് കന്യാസ്ത്രീകളെ കാണുന്നത്, കസ്ത്രീകളോട് സഭയ്ക്കുള്ളത് ചിറ്റമ്മ നയമാണ്

കോട്ടയം: ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനത്തിനിരയായ കന്യാസ്ത്രീ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് അയച്ച കത്ത് പുറത്തുവന്നു. വിഷയത്തില്‍ വത്തിക്കാന്‍ അടിയന്തരമായി ഇടപെടണമെന്നു കത്തില്‍ ആവശ്യപ്പെടുന്നു. ബിഷപ്പ് പണമുപയോഗിച്ച് പരാതി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നു. കന്യാസ്ത്രീകള്‍ക്ക് സഭയില്‍ നിന്ന് നീതി ലഭിക്കുന്നില്ല. കേരളത്തിലെ സഭാഅധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു.

ഇരകളായ കന്യാസ്ത്രീകളെ സ്ഥലംമാറ്റി പ്രതികാരം ചെയ്യുകയാണു ഫ്രാങ്കോയുടെ പതിവ്. 20 കന്യാസ്ത്രീകളെയാണ് ഇങ്ങനെ പ്രതികാരദാഹത്തോടെ സ്ഥലം മാറ്റിയത്. കഴുകന്റെ കണ്ണുകളോടെയാണ് ബിഷപ്പ് കന്യാസ്ത്രീകളെ കാണുന്നതെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു. സ്ത്രീകളോട് ചിറ്റമ്മ നയമാണ് സഭയ്ക്കുള്ളത്. അധികാരമുള്ളവര്‍ക്കൊപ്പമാണ് സഭാനേതൃത്വം. ജലന്തര്‍ ബിഷപ്പ് സഭാസ്വത്തുക്കള്‍ ദുരുപയോഗിച്ച് കേസ് അട്ടിമറിക്കുകയാണ്. ബിഷപ്പിനെ നീക്കാന്‍ വത്തിക്കാന്‍ അടിയന്തരമായി ഇടപെടണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
രണ്ട് ദിവസം മുന്‍പാണ് കന്യാസ്ത്രീ വത്തിക്കാന് ഈ കത്ത് അയച്ചത്. വത്തിക്കാന്‍ സ്ഥാനപതിക്ക് ഇത് രണ്ടാം തവണയാണ് കത്തയക്കുന്നത്. അ!ഞ്ചു മാസമായിട്ടും നടപടിയില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് പൊലീസിനെ സമീപിക്കുന്നത് എന്നും വിശദീകരിക്കുന്നു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു പരാതി നല്‍കിയ കാര്യവും കത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്.അതേസമയം, കന്യാസ്ത്രീയുട ലൈംഗികപീഡനപരാതിയില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുംവരെ പോരാട്ടം തുടരുമെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍. ആരുടെയും പ്രേരണകൊണ്ടല്ല സമരം ചെയ്യുന്നത്. സഹോദരിക്ക് നീതിക്കുവേണ്ടിയാണ്. മിഷനറീസ് ഓഫ് ജീസസ് സന്യാസസഭ തളളിപ്പറഞ്ഞതിന് പിന്നില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലാണ്. പരാതിക്കാരിയെ അധിക്ഷേപിച്ച പി.സി.ജോര്‍ജിനെതിരെ പരാതിയുണ്ട്. അടുത്തദിവസം തന്നെ കന്യാസ്ത്രീ അന്വേഷണസംഘത്തിന് മൊഴിനല്‍കുമെന്നും ഒപ്പമുളള കന്യാസ്ത്രീകള്‍ അറിയിച്ചു

pathram:
Leave a Comment