ജലന്ധര്‍ ബിഷപ്പിനെതിരായ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം; കന്യാസ്ത്രീയ്ക്ക് പത്തേക്കര്‍ സ്ഥലവും മഠവും വാഗ്ദാനം!!! ഫോണ്‍ സംഭാഷണം പുറത്ത്

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പിനെതിരായ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടക്കുന്നു. പരാതിക്കാരിയായ കന്യാസ്ത്രീയെ പിന്തുണച്ച സിസ്റ്ററെ സ്വാധീനിക്കാന്‍ ശ്രമം നടന്നു. ഒത്തു തീര്‍പ്പിനെത്തിയ വൈദികന്റെ ഫോണ്‍ സംഭാഷണം പുറത്തെത്തിയിരിക്കുകയാണ്. ജലന്ധര്‍ ബിഷപ്പിനെ രക്ഷിക്കുവാന്‍ രൂപത വിലപേശുന്നുവെന്നതിന്റെയും തെളിവ് പുറത്ത് വന്നിട്ടുണ്ട്. കന്യാസ്ത്രീയ്ക്ക് പത്തേക്കര്‍ സ്ഥലവും മഠവും നല്‍കാമെന്നാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. കന്യാസ്ത്രീയുടെ വീട്ടുകാര്‍ തന്നെയാണ് ഫോണ്‍സന്ദേശം പുറത്തുവിട്ടത്. ഫോണ്‍ സന്ദേശം പൊലീസിന് കൈമാറുമെന്നും കന്യാസ്ത്രീയുടെ വീട്ടുകാര്‍ വ്യക്തമാക്കി.

വൈദികര്‍ മൂന്നു തവണയാണ് വാഗ്ദാനവുമായി മഠത്തില്‍ എത്തിയത്. കന്യാസ്ത്രീക്കൊപ്പമുള്ള സിസ്റ്റര്‍ അനുപമയുമായാണ് വൈദികന്‍ സംസാരിച്ചത്. ഇടനിലയ്‌ക്കെത്തിയത് മോനിപ്പള്ളി കുര്യനാട് ആശ്രമത്തിലെ ഫാദര്‍ ജയിംസ് എര്‍ത്തയിലാണ്. രൂപത എന്തും ചെയ്യാനുള്ള ഒരുക്കത്തിലാണെന്നും വൈദികര്‍ പറഞ്ഞിരുന്നു.

അതേസമയം കന്യാസ്ത്രീയ്ക്ക് മറ്റൊരു യുവാവുമായി അവിഹിതമെന്ന് ആരോപണമുയര്‍ന്നിരുന്നു. കന്യാസ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട യുവാവിനെ പൊലീസ് ചോദ്യം ചെയ്യും. ഡല്‍ഹിയില്‍ കഴിയുന്ന യുവാവിനോട് അന്വേഷണസംഘത്തിന് മുന്നിലെത്താന്‍ പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. രണ്ടുദിവസത്തിനുള്ളില്‍ എത്തണമെന്നാണ് നിര്‍ദ്ദേശം. ബംഗ്ലൂരുവിലെ കന്യാസ്ത്രീകളില്‍ നിന്നും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി.

pathram desk 1:
Leave a Comment