വഴങ്ങിത്തന്നില്ലെങ്കില്‍ കരിയര്‍ തുലച്ചുകളയും!!! വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തി കോച്ച്; വനിതാ കോച്ചിനോട് കിടന്ന് തരണമെന്ന് ആവശ്യപ്പെട്ട് അക്കൗണ്ടന്റ്; സായിക്കെതിരെ കടുത്ത ലൈംഗികാരോപണം

ന്യൂഡല്‍ഹി: ലൈംഗികാരോപണങ്ങളില്‍ കുടുങ്ങി സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) യുടെ തമിഴ്നാട്, ബംഗലുരു, ഗുജറാത്ത് റീജിയണല്‍ സെന്ററുകള്‍. തമിഴ്‌നാട്ടില്‍ കായികതാരങ്ങളെ ലൈംഗികാനുഭവത്തിനായി ഉപയോഗിക്കാന്‍ ശ്രമിച്ച പരിശീലകനെ പുറത്താക്കി. ബംഗളൂരില്‍ വനിതാ കോച്ചിനോട് മൊബൈല്‍ സന്ദേശമായി കിടന്നുതരാന്‍ ആവശ്യപ്പെട്ട ജോലിക്കാരനോട് നിര്‍ബ്ബന്ധിത വിരമിക്കല്‍ വാങ്ങാനും നിര്‍ദേശം നല്‍കി.

തമിഴ്നാട്ടില്‍ 15 ജൂനിയര്‍ അത്ലറ്റുകളോട് തനിക്ക് വഴങ്ങിയില്ലെങ്കില്‍ കരിയര്‍ തുലച്ചുകളയുമെന്നായിരുന്നു പരിശീലകന്റെ ഭീഷണി. ഭയന്നു പോയ പെണ്‍കുട്ടികള്‍ അറിയാവുന്ന ഹെഡ് ക്വാര്‍ട്ടേഴ്സിലേക്ക് പരാതി അയയ്ക്കുകയും ഉടന്‍ കോച്ചിനെ പുറത്താക്കുകയും ചെയ്തു. സായി ഡയറക്ടര്‍ ജനറല്‍ നീലം കപൂറിനാണ് പരാതി നല്‍കിയത്. ഉടന്‍ തന്നെ കോച്ചിനെ പുറത്താക്കുകയും അയാള്‍ക്കെതിരേ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

ഇയാള്‍ക്കെതിരേ കുട്ടികള്‍ക്ക് വ്യാപക പരാതി ഉണ്ടായിരുന്നു. ലൈംഗികമായ തന്റെ അഭിനിവേശം നിരസിച്ചാല്‍ കരിയര്‍ ഇല്ലാതാക്കുമെന്നായിരുന്നു ഈ പരിശീലകന്റെ ഭീഷണി. ഇയാളെ പുറത്താക്കുക മാത്രമല്ല സായി ചെയ്തിരിക്കുന്നത്. ഇയാള്‍ക്ക് പെന്‍ഷന്‍ പോലും കിട്ടില്ല എന്ന് ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. ഇത് എല്ലാ പ്രാദേശിക സെന്ററിലെയും പരിശീലകര്‍ക്കുള്ള ഭാവിയിലെ ശക്തമായ സന്ദേശമാണെന്നും നീലം കപൂര്‍ പറഞ്ഞു.

ഗുജറാത്തിലും ജൂനിയര്‍ താരങ്ങളില്‍ നിന്നും കിട്ടിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോച്ചിന്റെയും ട്രെയിനികളുടെയും വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇന്ത്യയില്‍ ഉടനീളമുള്ള സായി സെന്ററുകളില്‍ 7000 ആണ്‍കുട്ടികളും പെണ്‍കുട്ടികളുമായി 14,000 താരങ്ങളാണ് പരിശീലനം നേടുന്നത്.

എന്നാല്‍ ബംഗലുരുവില്‍ വില്ലന്‍ സായിയിലെ അക്കൗണ്ടന്റാണ്. വനിതാ പരിശീലകയോട് മൊബൈല്‍ സന്ദേശമായി ആവശ്യം ഉന്നയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇയാളോട് നിര്‍ബ്ബന്ധിത വിരമിക്കല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

pathram desk 1:
Leave a Comment