ശ്രീദേവിയുടേത് സ്വാഭാവിക മരണമല്ല!!! ആസൂത്രിത കൊലപാതകമാണെന്ന് മുന്‍ ഡല്‍ഹി പോലീസ് എസ്.പി

ന്യൂഡല്‍ഹി: ബോളിവുഡ് നടി ശ്രീദേവിയുടേത് സ്വാഭാവിക മരണമല്ലെന്നും ആസൂത്രിതമായ കൊലപാതകമാണെന്നുമുള്ള സംശയം ഉന്നയിച്ച് ഡല്‍ഹി പോലീസിലെ മുന്‍ എസിപി വേദ് ബൂഷണ്‍. പോലീസ് സേനയില്‍നിന്ന് വിരമിച്ച വേദ് ഭൂഷണ്‍ ഇപ്പോള്‍ സ്വകാര്യ കുറ്റാന്വേഷണ ഏജന്‍സി നടത്തുകയാണ്. അദ്ദേഹമാണ് ശ്രീദേവിയുടേത് അപകട മുങ്ങിമരണമാണെന്ന് പറയാന്‍ സാധിക്കില്ലെന്നും അതൊരു ആസൂത്രിത കൊലപാതകം ആണെന്നുമുള്ള ആരോപണം ഉന്നയിച്ചിരിക്കുന്നത്.

‘ഒരാളെ ബാത്ത് ടബില്‍ തള്ളിയിട്ട് ശ്വാസം മുട്ടിച്ചു കൊല്ലാനും കുറ്റകൃത്യമാണെന്നതിന് തെളിവ് അവശേഷിപ്പിക്കാതെയിരിക്കാനും അപകടമരണമാണെന്ന് ചിത്രീകരിക്കാനും എളുപ്പമാണ്. ഇത് ഒരു ആസൂത്രിത കൊലപാതകമായിട്ടാണ് എനിക്ക് തോന്നുന്നത്’ വേദ് ഭൂഷണ്‍ പറഞ്ഞു. ദുബായില്‍ ഉള്‍പ്പെടെ പോയി ശ്രീദേവിയുടെ മരണത്തെക്കുറിച്ച് അന്വേഷിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഫെബ്രുവരി 26ന് ദുബായ് പൊലീസ് പുറത്തുവിട്ട ഫോറന്‍സിക് റിപ്പോര്‍ട്ട് പറയുന്നത് ശ്രീദേവിയുടേത് അപകടമരണം ആണെന്നാണ്. ബാത്ത്ടബില്‍ ബോധരഹിതയായി കിടക്കുകയായിരുന്നു. ഉള്ളില്‍ മദ്യത്തിന്റെ അംശമുണ്ടായിരുന്നു. ദുബായ് പൊലീസിന്റെ ഈ വാദഗതിയെയാണ് ഭൂഷണ്‍ എതിര്‍ക്കുന്നത്.

ദുബായിലെ ജുമെയ്റ എമിറേറ്റ്സ് ടവര്‍ സന്ദര്‍ശിച്ചെങ്കിലും ശ്രീദേവി മരിച്ച മുറി സന്ദര്‍ശിക്കാന്‍ വേദ് ഭൂഷണ് അനുവാദം ലഭിച്ചില്ല. അതുകൊണ്ട് ശ്രീദേവി മരിച്ച മുറിയുടെ അതേ രീതിയിലുള്ള മറ്റൊരു മുറിയില്‍ മരണം റീക്രിയേറ്റ് ചെയ്യുകയായിരുന്നു അദ്ദേഹം ചെയ്തത്. ‘ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതയുണ്ട്. ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടതുണ്ട്. എന്തൊക്കെയോ മറച്ചു വെച്ചിരിക്കുന്നു എന്നാണ് എനിക്ക് മനസ്സിലായത്’ വേദ് ഭൂഷണ്‍ പറഞ്ഞു.

pathram desk 1:
Leave a Comment