വരാപ്പുഴയില്‍ ശ്രീജിത്ത് കസ്റ്റഡിയില്‍ മരിച്ചതിന് പിന്നാലെ കൈക്കൂലി ആരോപണവും,25000 രൂപ ഇടനിലക്കാരന്‍ വഴി ഡ്രൈവര്‍ വാങ്ങിയെന്ന് വെളിപ്പെടുത്തല്‍

കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്ത് കസ്റ്റഡിയില്‍ മരിച്ചതിന്റെ നാണക്കേട് വിട്ടുമാറുന്നതിന് മുന്‍പ് പൊലീസിനെതിരെ കൈക്കൂലി ആരോപണവും. ശ്രീജിത്തിനെ മോചിപ്പിക്കാന്‍ 25000 രൂപ കൈക്കൂലിയായി പൊലീസ് ആവശ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. വരാപ്പുഴയില്‍ വീടാക്രമിച്ച കേസില്‍ ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെയാണ് പണം വാങ്ങിയത്. ശ്രീജിത്ത് കസ്റ്റഡിയില്‍ മരിച്ച ശേഷം ഇടനിലക്കാരന്‍ വഴി പണം തിരികെ നല്‍കി.

സിഐ ക്രിസ്പിന്‍ സാമിന് വേണ്ടി 15000 രൂപ ഇടനിലക്കാരന്‍ വഴി ഡ്രൈവര്‍ വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്.ശ്രീജിത്തിന് ചികിത്സ നല്‍കാനെന്നും കേസില്‍ നിന്നും മോചിപ്പിക്കാമെന്ന വാഗ്ദാനം നല്‍കിയുമാണ് പണം വാങ്ങിയത്. എന്നാല്‍ ശ്രീജിത്ത് കസ്റ്റഡിയില്‍ മരിച്ചതിന് പിന്നാലെ പണം തിരികെ നല്‍കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇതുസംബന്ധിച്ച് ശ്രീജിത്തിന്റെ കുടുംബത്തില്‍ നിന്നും അന്വേഷണസംഘം വിശദാംശങ്ങള്‍ തേടി. ആരോപണം തെളിഞ്ഞാല്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയ്ക്കുളള സാധ്യതയാണ് തെളിയുന്നത്.

pathram desk 2:
Leave a Comment