ഐഎസ്ആര്‍ഒ ചാരക്കേസ്: മലയാളി ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെ കുരുക്കിയത് അന്വേഷിക്കാന്‍ തയാറാണെന്നു സിബിഐ

ഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ മലയാളി ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെ കുരുക്കിയത് അന്വേഷിക്കാന്‍ തയാറാണെന്നു സിബിഐ സുപ്രീം കോടതിയെ അറിയിച്ചു. നമ്പി നാരായണനെ കേസില്‍ കുരുക്കി പീഡിപ്പിച്ചുവെന്നും കസ്റ്റഡി പീഡനം നടന്നുവെന്നും സിബിഐ സുപ്രീം കോടതിയില്‍ വ്യക്തമാക്കി.
കേസില്‍ ഉദ്യോഗസ്ഥരില്‍നിന്നു നഷ്ടപരിഹാരം ഈടാക്കണമെന്നു സുപ്രീം കോടതി മറുപടി നല്‍കി. ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിടുന്നതും പരിഗണിക്കും. വീടുവിറ്റായാലും ഉദ്യോഗസ്ഥര്‍ നഷ്ടപരിഹാരം നല്‍കട്ടെയെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കേസില്‍ ഉച്ചയ്ക്കുശേഷം വീണ്ടും വാദം തുടരും.
ചാരക്കേസ് അന്വേഷിച്ച മുന്‍ ഡിജിപി സിബി മാത്യൂസ്, റിട്ട. എസ്പിമാരായ കെ.കെ.ജോഷ്വ, എസ്. വിജയന്‍ എന്നിവര്‍ക്കെതിരെ നടപടി വേണ്ടെന്ന ഹൈക്കോടതി ഉത്തരവിനെതിരെ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയിലാണു വാദം തുടരുന്നത്. എതിര്‍കക്ഷികള്‍ ആവശ്യപ്പെട്ടതനുസരിച്ചാണു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് കേസ് ഇന്നത്തേക്കു മാറ്റിവച്ചത്. ഉദ്യോഗസ്ഥര്‍!ക്കെതിരെ സിബിഐ അന്വേഷണത്തിനു നിര്‍ദേശിച്ചേക്കുമെന്നു സുപ്രീം കോടതി കഴിഞ്ഞ ദിവസം വാക്കാല്‍ പറഞ്ഞിരുന്നു

pathram:
Leave a Comment