‘പൊലീസിനേക്കാള്‍ അംഗബലമുണ്ടെങ്കില്‍ എവിടെയും നമുക്ക് ഹര്‍ത്താല്‍ നടത്താം’ വാട്‌സ് ആപ്പ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തവരുടെ ശബ്ദസന്ദേശം പുറത്ത്

തിരുവനന്തപുരം: പൊലീസിനെക്കാള്‍ അംഗബലമുണ്ടെങ്കില്‍ നമുക്ക് എവിടേയും ഹര്‍ത്താല്‍ നടത്താമെന്ന് വാട്സ്ആപ്പ് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് പിടിയിലായ ഗ്രൂപ്പ് അഡ്മിന്‍മാരുടെ ശബ്ദസന്തേശം പുറത്ത്. കഴിഞ്ഞദിവസം അറസ്റ്റിലായ അഞ്ചുപേരില്‍ കൊല്ലം ഉഴകുന്ന് സ്വദേശിയായ അമര്‍നാഥാണ് നിര്‍ദേശം മുന്നോട്ടുവെച്ചത്. ഇതിനായ് വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി മേഖലാ തലത്തില്‍ പ്രവര്‍ത്തിക്കാനായിരുന്നു നിര്‍ദേശം.

ഏപ്രില്‍ പതിനാറിനാണ് വാട്സ് ആപ്പ് വഴി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. അറസ്റ്റിലായ നെല്ലിവിള പുത്തന്‍വീട്ടില്‍ സുധീഷ്(22), നെയ്യാറ്റിന്‍കര ശ്രീലകം വീട്ടില്‍ ഗോകുല്‍ ശേഖര്‍(21), നെല്ലിവിളകുന്നുവിളവീട്ടില്‍ അഖില്‍ (23) തിരുവനന്തപുരം കുന്നപ്പുഴ സിറില്‍ നിവാസില്‍ എംജെ സിറില്‍ എന്നിവരാണ് ഇതിന്റെ സൂത്രധാരന്മാര്‍. സ്വന്തം െ്രൈപഫല്‍ ഉപയോഗിച്ചാണ് ഇവര്‍ ഗ്രൂപ്പുണ്ടാക്കി പ്രത്യക്ഷപ്പെട്ടത്. ഇത് പൊലീസിന് സഹായകരമാകുകയും ചെയ്തു. പത്തു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കേസുകളാണ് പ്രതികള്‍ക്കെതിരെ പൊലീസ് ചാര്‍ജ് ചെയ്തിരിക്കുന്നത്.

സമൂഹമാധ്യമങ്ങള്‍ വഴി വ്യാജഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയും പിന്നീട് ഇത് മുസ്ലിം യുവാക്കള്‍ ഏറ്റെടുക്കുകയുമായിരുന്നു. ഹര്‍ത്താലില്‍ മലപ്പുറം ജില്ലയിലടക്കം കനത്ത നാശനഷ്ടമാണ് ഹര്‍ത്താല്‍ അനുകൂലികള്‍ വരുത്തിവെച്ചത്. കെഎസ് ആര്‍ടിസി ബസുകള്‍ തല്ലിതകര്‍ക്കുകയും പൊതു മുതല്‍ തകര്‍ക്കുയും കലാപം അഴിച്ചുവിടാന്‍ ശ്രമിക്കുകയും ചെയ്ത കുറ്റം ചുമത്തിയാണ് ആയിരത്തിനു മുകളില്‍ പേര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

ഹര്‍ത്താലിനു ശേഷവും കലാപം നടത്താന്‍ ഇവര്‍ ആഹ്വാനം ചെയ്തു എന്നാണ് പൊലീസ് നല്‍കുന്ന വിവരം. പോലീസിനെക്കാള്‍ അംഗബലം നമുക്കുണ്ടെങ്കില്‍ എവിടെയും സമരം നടത്താമെന്നും പ്രവര്‍ത്തനം രണ്ടു മേഖലകളായി തിരിച്ചാല്‍ സുഗമമാക്കാം എന്നുമുള്ള അഡ്മിന്മാരുടെ ശബ്ദസന്ദേശം ഗ്രൂപ്പിലുണ്ട്. ഇപ്പോള്‍ മലബാറില്‍ മാത്രമാണ് സമരം വിജയിച്ചത്. ഇത് മറ്റു ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാനായിരുന്നു തീരുമാനം.

ഗ്രൂപ്പില്‍ അംഗബലം കൂടിയപ്പോള്‍ ജില്ലാതലത്തില്‍ ഗ്രൂപ്പുണ്ടാക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. വെറും 48മണിക്കൂര്‍ കൊണ്ട് തയ്യാറാക്കിയ പദ്ധതിയായിരുന്നു ഹര്‍ത്താല്‍. ഇത് വിജയിപ്പിക്കാനായി ഗ്രൂപ്പ് അഡ്മിന്‍മാര്‍ വാട്സ് ആപ്പ് ഗ്രൂപ്പ് വഴിതന്നെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതും.

വ്യാഴാഴ്ച രാത്രിയിലും വെള്ളിയാഴ്ച പകലുമായാണ് അഞ്ചുപേരെയും പിടികൂടിയത്. അമര്‍നാഥിനെ കൊല്ലത്തുനിന്നും മറ്റുള്ളവരെ തിരുവനന്തപുരത്തു നിന്നുമാണ് പിടികൂടിയത്. മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്ത ഇവരെ പെരിന്തല്‍മണ്ണ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. അറസ്റ്റിലായവര്‍ നേതൃത്വം നല്‍കിയ ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ക്കൊപ്പം ആയിരത്തോളം അംഗങ്ങള്‍ക്കായി അന്വേഷണം തുടരുകയാണ്.

pathram desk 1:
Leave a Comment