വേനലവധിക്ക് നാട്ടിലെത്താന്‍ പ്രവാസികള്‍ വിയര്‍ക്കും; വിമാന ടിക്കറ്റ് നിരക്കില്‍ ഇത്തവണയും വന്‍ വര്‍ധന

ദോഹ: വേനലവധി ആഘോഷിക്കാന്‍ നാട്ടിലേക്ക് വരാന്‍ തയ്യാറെടുക്കുന്ന പ്രവാസികള്‍ക്ക് ഇരുട്ടടിയായി വീണ്ടും വിമാന ടിക്കറ്റ് നിരക്ക് വര്‍ധന. നിരക്ക് വര്‍ധനയില്‍ കാര്യമായ മാറ്റങ്ങള്‍ മുന്നില്‍ കണ്ട് ഇപ്പോള്‍ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള നെട്ടോട്ടത്തിലാണ് ചിലര്‍. എന്നാല്‍ ചിലരാകട്ടെ നിരക്കു വര്‍ധനയെ ഭയന്ന് വേനലവധിക്ക് മുമ്പെ നാട്ടിലെത്താനുള്ള ശ്രമത്തിലാണ്.

അവധികാല സമയത്തെ നിര്ക്ക വര്‍ധന പതിവ് സംഭവമാണ്. നാലംഗ കുടുംബത്തിന് കൊച്ചിയിലേക്ക് വരണമെങ്കിലും തിരിച്ചുപോകണമെങ്കിലും ഒരാള്‍ക്ക് തന്നെ അരലക്ഷത്തോളം രൂപ ചെലവായേക്കാനാണ് സാധ്യത. ഇന്നലത്തെ ടിക്കറ്റ നിരക്ക് അനുസരിച്ച് ദോഹ-കൊച്ചി യാത്രയ്ക്ക് റിട്ടേണ്‍ ടിക്കറ്റ് ഉള്‍പ്പടെ ഒരാള്‍ക്ക് ഏറ്റവും കുറഞ്ഞത് 42,000 രൂപ. അപ്പോള്‍ നാലംഗ കുടുംബത്തിന്റെ യാത്രാ ചെലവു മാത്രം, 1,68,000 രൂപ. ഇനി രണ്ടു ടിക്കറ്റുകളും വ്യത്യസ്തമായാണു ബുക്ക് ചെയ്യുന്നതെങ്കില്‍ സ്ഥിതി വീണ്ടും വഷളാകും. ജൂണ്‍ 20നു ദോഹ- കൊച്ചി യാത്രയ്ക്കുള്ള ഏറ്റവും കുറഞ്ഞ നിരക്ക് 18,858 രൂപ.

സാമാന്യം നല്ല വരുമാനമുള്ള കുടുംബത്തിനു പോലും സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതാണ് അവധിക്കാല യാത്ര. പരമാവധി നേരത്തെ ബുക്ക് ചെയ്ത് ആഘാതം കുറയ്ക്കുകയെന്നതു മാത്രമാണു പോംവഴി. അതേസമയം ഏതെങ്കിലും കാരണവശാല്‍ യാത്രയില്‍ മാറ്റം വരുത്തേണ്ടി വന്നാല്‍ എല്ലാ കണക്കുകൂട്ടലുകളും പാളും. അങ്ങനെ സംഭവിക്കല്ലേയെന്ന പ്രാര്‍ഥനയോടെയാണു പ്രവാസി കുടുംബങ്ങള്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നത്.

ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ ഒന്‍പതു വരെയാണു വേനലവധി. ജൂണ്‍ 15 മുതല്‍ 20 വരെ ദോഹയില്‍ നിന്നു കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കുനേരിട്ടുള്ള വിമാനങ്ങള്‍ക്ക് ശരാശരി 20,000 രൂപയാണ്. ദോഹ-കോഴിക്കോട് റൂട്ടിലാണു നിരക്ക് കൂടുതല്‍. പ്രവാസി കുടുംബങ്ങളുടെ വരുമാനത്തിലെ വലിയൊരു പങ്ക് ഇത്തവണയും വിമാക്കമ്പനികള്‍ക്കു കൊടുക്കണമെന്നു ചുരുക്കം.

pathram desk 1:
Leave a Comment