കോടികള്‍ തട്ടിയ വിക്രം കോത്താരിയെ പിടികൂടിയിട്ടും സിബിഐ അറസ്റ്റു ചെയ്തില്ല; ചോദ്യം ചെയ്യല്‍ മാത്രം

കാണ്‍പുര്‍: വിവിധ ബാങ്കുകളെ കബിളിപ്പിച്ച് 800 കോടി രൂപ തട്ടിച്ച സംഭവത്തില്‍ റോട്ടോമാക് പെന്‍ ഉടമ വിക്രം കോത്താരിയെ സിബിഐ സംഘം ചോദ്യം ചെയ്യുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയെയും മകനെയും ചോദ്യം ചെയ്യുന്നുണ്ട്. ഇന്നു രാവിലെ കോത്താരിക്കെതിരെ സിബിഐ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. കോത്താരിയുടെ വീട്ടിലും ഓഫിസിലുമാണ് സിബിഐയുടെ പരിശോധന. കോത്താരി അറസ്റ്റിലായതായി ആദ്യം വാര്‍ത്തകള്‍ പുറത്തുവന്നെങ്കിലും ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
യൂണിയന്‍ ബാങ്കില്‍നിന്നു 485 കോടി രൂപയും അലഹാബാദ് ബാങ്കില്‍നിന്നു 352 കോടിയും വായ്പയെടുത്ത വിക്രം കോത്താരി ഒരു വര്‍ഷം കഴിഞ്ഞിട്ടും പലിശയോ മുതലോ തിരിച്ചടച്ചിട്ടില്ലെന്നാണ് ആരോപണം. അതേസമയം, കോത്താരിയുടെ സ്വത്തുവകകള്‍ വിറ്റു ബാങ്കിന്റെ തുക ഈടാക്കുമെന്ന് അലഹാബാദ് ബാങ്ക് മാനേജര്‍ രാജേഷ് ഗുപ്ത പറഞ്ഞു.
കോത്താരി രാജ്യം വിട്ടുവെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ താന്‍ കാണ്‍പുരുണ്ടെന്നും വിഷയത്തില്‍ ബാങ്കുകളുമായി ചര്‍ച്ച നടക്കുകയാണെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ പിടിഐക്കു നല്‍കിയ പ്രസ്താവനയില്‍ അറിയിച്ചിരുന്നു. ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവിടങ്ങളില്‍നിന്നും കോത്താരി വായ്പയെടുത്തതായും പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

pathram:
Leave a Comment