ബസില്‍ വിദ്യാര്‍ഥിനിക്കുനേരെ അശ്ലീല പ്രദര്‍ശനം; ഒച്ചവച്ചിട്ടും ആരും പ്രതികരിച്ചില്ല, ഒടുവില്‍ വിദ്യാര്‍ഥിനി ചെയ്തത്…

ന്യൂഡല്‍ഹി: ബസില്‍ വിദ്യാര്‍ഥിനിക്കു നേരെ സഹയാത്രികന്റെ അശ്ലീല പ്രദര്‍ശനം. വിദ്യാര്‍ഥിനിയുടെ അരികെയിരുന്നാണ് തുടര്‍ച്ചയായി പ്രതി അശ്ലീല പ്രദര്‍ശനം നടത്തിയത്. ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചപ്പോള്‍ ഒച്ചവച്ചെങ്കിലും ഒരാള്‍ പോലും പ്രതികരിച്ചില്ലെന്നും പെണ്‍കുട്ടി. സംഭവം പൂര്‍ണമായും മൊബൈലില്‍ പകര്‍ത്തിയ വിദ്യാര്‍ഥിനി വിഡിയോ സമൂഹമാധ്യമത്തിലും ഷെയര്‍ ചെയ്തു. ഡല്‍ഹി വസന്ത് വിഹാര്‍ സ്‌റ്റേഷനില്‍ കേസും റജിസ്റ്റര്‍ ചെയ്തു.
ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ഇരുപതുകാരിയായ വിദ്യാര്‍ഥിനിക്കാണു യാത്രയ്ക്കിടെ ദുരനുഭവം. ഇക്കഴിഞ്ഞ ഏഴിനായിരുന്നു സംഭവം. വസന്ത് വിഹാറില്‍ നിന്ന് ഐഐടി ഗേറ്റിലേക്കുള്ള യാത്രയിലായിരുന്നു പെണ്‍കുട്ടി. അതിനിടെയാണു തൊട്ടപ്പുറത്തിരുന്ന മധ്യവയസ്‌കന്‍ അശ്ലീല പ്രദര്‍ശനം ആരംഭിച്ചത്.
ദേഹത്തു സ്പര്‍ശിക്കാനും പല തവണ ശ്രമമുണ്ടായി. ഇയാള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയെങ്കിലും പെണ്‍കുട്ടി പറയുന്നതൊന്നും മനസ്സിലായില്ലെന്നായിരുന്നു മറുപടി. അതിനിടെ യാത്രക്കാരും പ്രശ്‌നം കാണാത്ത മട്ടിലിരുന്നു. ഇതോടെയാണു പെണ്‍കുട്ടി അവിടെ നടന്നതെല്ലാം വിഡിയോയില്‍ പകര്‍ത്തി സമൂഹമാധ്യമത്തില്‍ അപ്‌ലോഡ് ചെയ്തത്. സംഭവം വിവാദമായതിനെത്തുടര്‍ന്ന് പൊലീസ് കേസെടുക്കുകയും ചെയ്തു.
ഇത്തരം സംഭവങ്ങളെ ആരും ലൈംഗിക അതിക്രമമായി പോലും കണക്കാക്കാത്തതു നിര്‍ഭാഗ്യകരമാണെന്ന് പെണ്‍കുട്ടി ‘എഎന്‍ഐ’ വാര്‍ത്താ ഏജന്‍സിയോടു വ്യക്തമാക്കി. മറ്റുള്ളവര്‍ക്കൊരു മാതൃകയായിട്ടാണു പൊലീസില്‍ കേസ് റജിസ്റ്റര്‍ ചെയ്തതെന്നും പെണ്‍കുട്ടി പറഞ്ഞു. വിഡിയോയില്‍ കാണുന്ന പ്രതിക്കു വേണ്ടി പൊലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
മറ്റൊരു സംഭവത്തില്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിക്കു കീഴിലെ ഭാരതി കോളജില്‍ പഠിക്കുന്ന വിദ്യാര്‍ഥിനി പ്രഫസര്‍ക്കെതിരെ പീഡനത്തിനു പരാതി നല്‍കി. മൊബൈലില്‍ അശ്ലീലം പറഞ്ഞെന്നും അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നുമാണു പരാതി. ഇതിന്റെ റെക്കോര്‍ഡ് ചെയ്ത തെളിവുകള്‍ സഹിതമാണ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിനി സര്‍വകലാശാലയ്ക്കു പരാതി നല്‍കിയത്.

pathram:
Leave a Comment