മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി അരുണ്‍ ജെയ്റ്റി ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും; പ്രതീക്ഷയര്‍പ്പിച്ച് രാജ്യം!!

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റ് ഇന്ന് രാവിലെ 11 മണിക്ക് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ലോക്സഭയില്‍ അവതരിപ്പിക്കും. വികസനോന്മുഖവും ജനപ്രിയവുമാകും ബജറ്റെന്നാണു പൊതുവിലയിരുത്തല്‍. പൊതുബജറ്റിലേക്ക് റെയില്‍വേ ബജറ്റ് ലയിപ്പിക്കുകയും ബജറ്റ് അവതരണം ഒരു മാസം നേരത്തേയാക്കുകയും ചെയ്ത ശേഷമുള്ള രണ്ടാമത്തെ ബജറ്റാണിത്. ജിഎസ്ടി നടപ്പായതിന് ശേഷമുള്ള ആദ്യത്തെ ബജറ്റുമാണിത്.

പൊതുതിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന ബജറ്റായതിനാല്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് പൊതുപ്രതീക്ഷ. കാര്‍ഷിക, വ്യാവസായിക മേഖലകളില്‍ വളര്‍ച്ച കുറവാണെന്ന് സാമ്പത്തിക സര്‍വേ വെളിപ്പെടുത്തിയിരുന്നു. ഈ രണ്ടു മേഖലകള്‍ക്കും ഗ്രാമീണമേഖലയ്ക്കും ഊന്നല്‍ നല്‍കുന്നതായിരിക്കും ബജറ്റ്.

ആദായനികുതിയില്‍ ഇളവ്, നികുതി സ്ലാബില്‍ ചില മാറ്റങ്ങള്‍, പുതിയ പ്രത്യക്ഷ നികുതി നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എന്നിവയ്ക്ക് സാധ്യത കൂടുതലാണ്. കോര്‍പ്പറേറ്റ് നികുതിയില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. ഇത് നാലുകൊല്ലംകൊണ്ട് 30ല്‍നിന്ന് 25 ശതമാനമാക്കുമെന്ന് 2015’16ലെ ബജറ്റില്‍ മന്ത്രി ജെയ്റ്റ്ലി വ്യക്തമാക്കിയിരുന്നു.

ജിഎസ്ടി വന്നതോടെ പരോക്ഷ നികുതികളെല്ലാം അതിലേക്ക് ലയിച്ചതിനാല്‍ കേന്ദ്ര ബജറ്റിന്റെ പ്രാധാന്യം ഇക്കുറി അത്രകണ്ട് ഇടിഞ്ഞിട്ടുണ്ട്. ഉല്‍പന്നവിലകളിലെ ഏറ്റക്കുറച്ചില്‍ നിര്‍ണയിക്കുന്നത് കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാര്‍ ഉള്‍പ്പെട്ട ജിഎസ്ടി കൗണ്‍സിലാണ്. അതുകൊണ്ട് പ്രത്യക്ഷ/കോര്‍പറേറ്റ് നികുതികള്‍, സാമൂഹികക്ഷേമ പദ്ധതികള്‍, റെയില്‍വേ എന്നിവയിലാണ് ഇക്കുറി ബജറ്റിന്റെ ഊന്നല്‍.

വടക്കുകിഴക്കന്‍ മേഖലയുടെ വികസനത്തിന് പ്രത്യേക പദ്ധതികളോ കൂടുതല്‍ നീക്കിയിരിപ്പോ ഉണ്ടാകും. വനിതാക്ഷേമപദ്ധതികള്‍ക്കും അവര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടാവുമെന്നാണ് കരുതുന്നത്. സ്ത്രീത്തൊഴിലാളികള്‍ പി.എഫില്‍ അടയ്ക്കുന്ന വിഹിതം കുറയ്ക്കാനുള്ള നിര്‍ദേശം ഉണ്ടാകുമെന്ന് സൂചനയുണ്ട്.

pathram desk 1:
Leave a Comment