ബിനോയ്ക്കും ശ്രീജിത്തിനും പണം നല്‍കി, താന്‍ ഒടുവില്‍ കുടുക്കില്‍പ്പെട്ടു: വെളിപ്പെടുത്തലുകളുമായി കേസിലെ പരാതിക്കാരന്‍ രാഹുല്‍ കൃഷ്ണ രംഗത്ത്

തിരുവനന്തപുരം: ബിനോയ് കോടിയേരിയും ചവറ എം.എല്‍.എ വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്തും ഉള്‍പ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി കേസിലെ പരാതിക്കാരന്‍ രാഹുല്‍ കൃഷ്ണ. ബിസിനസ് ആവശ്യത്തിനായി ബിനോയിക്കും ശ്രീജിത്തിനും പണം ഏര്‍പ്പാടാക്കി കൊടുത്ത താന്‍ ഒടുവില്‍ കുടുക്കില്‍പ്പെടുകയായിരുന്നുവെന്ന് രാഹുല്‍ കൃഷ്ണ പറഞ്ഞു.

അതേസമയം, ബിനോയ് കോടിയേരിയും ശ്രിജിത്തും തന്റെ ബിസിനസ് പങ്കാളികളല്ലെന്നും രാഹുല്‍ വ്യക്തമാക്കി. പണം ആവശ്യപ്പെട്ട് 17 തവണ ശ്രീജിത്തിന്റെ വീട്ടില്‍ താന്‍ പോയിരുന്നു. എന്നാല്‍ അവസാന പ്രാവശ്യം ചെന്നപ്പോള്‍ തന്നെ കാണാന്‍ ശ്രീജിത്ത് തയ്യാറായതുപോലും ഇല്ലെന്നും രാഹുല്‍ പറഞ്ഞു.

6000 ദിര്‍ഹം നല്‍കി കേസ് ഒഴിവാക്കിയതായി ബിനോയ് അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഇതു വണ്ടിചെക്കുമായി ബന്ധപ്പെട്ട കേസാണെന്ന് രാഹുല്‍ കൃഷ്ണ പറഞ്ഞു. രണ്ടു കേസുകളാണ് ബിനോയ്ക്കെതിരെ കോടതിയില്‍ ഉണ്ടായിരുന്നത്. ഒന്ന് കമ്പനിക്ക് നല്‍കിയ പണം തിരിച്ചുകൊടുക്കാത്തിനെതിരെയുള്ളതാണ്. ഈ കേസ് ഇപ്പോഴും നിലവിലുണ്ട്. ബിനോയ് ഇപ്പോഴും തന്റെ നല്ല സുഹൃത്താണെന്നും രാഹുല്‍ വ്യക്തമാക്കുന്നു.

pathram desk 2:
Leave a Comment