സ്‌കൂളില്‍ വൈകിയെത്തിയതിന് ശിക്ഷ ‘താറാവ് നടത്തം’, പത്താം ക്ലാസ് വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു; പ്രധാനാധ്യാപകനും കായികാധ്യാപകനും അറസ്റ്റില്‍

ചെന്നൈ: സ്‌കൂളില്‍ വൈകിയെത്തിയതിന് താറാവ് നടക്കുന്നതുപോലെ നടക്കാന്‍ ശിക്ഷിക്കപ്പെട്ട പത്താംക്ലാസ് വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. തിരുവികനഗറിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. ചെന്നൈ പെരമ്പൂരിലുള്ള മുരളിയുടെ മകന്‍ നരേന്ദ്രനാണ് മരിച്ചത്.

സംഭവത്തില്‍ സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ അരുള്‍സ്വാമി, കായികാധ്യാപകന്‍ ജയസിങ് എന്നിവരെ പൊലീസ് അറസ്്റ്റ് ചെയ്തു. നരേന്ദ്രനടക്കം ആറുവിദ്യാര്‍ഥികളെയാണ് സ്‌കൂളിനുചുറ്റും താറാവ് നടക്കുന്നതുപോലെ നടക്കാന്‍ ശിക്ഷിച്ചത്.

കാല്‍മുട്ട് മടക്കി നടക്കുന്നതിനിടെ കുഴഞ്ഞുവീണ നരേന്ദ്രന്‍ മരിക്കുകയായിരുന്നു. വൈകിയെത്തിയവരെ സ്‌കൂളിനുചുറ്റും മൂന്നുതവണ താറാവുനടത്തത്തിനാണ് ശിക്ഷിച്ചത്. ഇതിന് ശ്രമിക്കുന്നതിനിടെ മൂന്നുവിദ്യാര്‍ഥികള്‍ കുഴഞ്ഞു വീണു. എഴുന്നേല്‍ക്കാല്‍പോലും പറ്റാതായ നരേന്ദ്രനെ ഉടന്‍തന്നെ സ്റ്റാന്‍ലി മെഡിക്കല്‍ കോേളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സ്‌കൂള്‍ അസംബ്ലിയില്‍ നില്‍ക്കുമ്പോള്‍ കുഴഞ്ഞുവീണെന്നാണ് അധികൃതര്‍ അറിയിച്ചതെന്ന് നരേന്ദ്രന്റെ അച്ഛനമ്മമാര്‍ പറഞ്ഞു. ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചതിനുശേഷമാണ് തങ്ങളെ വിവരമറിയിച്ചതെന്നും ഇവര്‍ ആരോപിച്ചു. അതേസമയം തോളില്‍ കല്ല് കെട്ടിത്തൂക്കിയതിനുശേഷമാണ് താറാവിനെപ്പോലെ നടത്തിച്ചതെന്ന് സഹപാഠികള്‍ മൊഴിനല്‍കി. ആവര്‍ത്തിച്ച് ക്ഷമാപണം നടത്തിയിട്ടും ശിക്ഷനടപ്പാക്കിയ കായികാധ്യാപകന്‍ ജയസിങ് ഇത് ചെവിക്കൊണ്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് ബന്ധുക്കളും നാട്ടുകാരും സ്‌കൂള്‍ ഉപരോധിച്ചു. പ്രതിഷേധം ശക്തമായതോടെ കേസെടുത്ത പൊലീസ്, പ്രിന്‍സിപ്പലിനെയും കായികാധ്യാപകനെയും അറസ്റ്റുചെയ്യുകയായിരുന്നു.

pathram desk 1:
Leave a Comment