സ്‌റ്റേ ഷനില്‍ തെറിയും മര്‍ദ്ദനവും വേണ്ട, ദുഷ്‌പേര് കേള്‍പ്പിക്കുന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കില്ല; പൊലീസിന് താക്കീതുമായി മുഖ്യമന്ത്രി

കൊല്ലം: കേരളാ പൊലീസിന് താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എന്തും ചെയ്യാന്‍ അധികാരമുള്ളവരാണെന്ന് പൊലീസെന്ന് ധരിക്കേണ്ടെന്ന് പിണറായി തുറന്നടിച്ചു. പൊലീസ് സ്റ്റേഷനില്‍ തെറിയും മര്‍ദ്ദനവും വേണ്ട. സര്‍വീസിലിരിക്കെ കീര്‍ത്തി നഷ്ടപ്പെട്ടിട്ട് എന്ത് കാര്യം. ദുഷ്‌പേര് കേള്‍പ്പിക്കുന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൊല്ലം ജില്ലാ സമ്മേളനത്തില്‍ ആഭ്യന്തര വകുപ്പിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കവെയാണ് മുഖ്യമന്ത്രി പൊലീസിന് കര്‍ശന താക്കീത് നല്‍കിയത്. ജില്ലാ സമ്മേളന വേദിക്കടുത്ത് വെച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകന് ഇന്നലെ പൊലീസില്‍ നിന്നും കടുത്ത മര്‍ദ്ദനമേറ്റിരുന്നു. ഇയാളുടെ സ്‌കൂട്ടര്‍ പിങ്ക് പൊലീസിന്റെ വാഹനത്തില്‍ മുട്ടി എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. ഡിവൈഎഫ്ഐ കൊല്ലം കിളികൊല്ലൂര്‍ മേഖല കമ്മിറ്റി അംഗം നന്ദുവിനെയാണ് പൊലീസ് മര്‍ദ്ദിച്ചത്. ജില്ലാ സമ്മേളന നഗരിയിലുണ്ടായിരുന്ന നേതാക്കളെത്തിയാണ് നന്ദുവിനെ പൊലീസിന്റെ പിടിയില്‍ നിന്നും മോചിപ്പിച്ചത്.

ഇക്കാര്യം ജില്ലാ സമ്മേളനത്തില്‍ പ്രതിനിധികള്‍ ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായാണ് പൊലീസിന്റെ നടപടിയെ മുഖ്യമന്ത്രി വിമര്‍ശിച്ചത്. ജില്ലാ സമ്മേളനത്തില്‍ പൊലീസിനെ കയറൂരി വിട്ടിരിക്കുകയാണെന്ന് പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ആഭ്യന്തര വകുപ്പിന്റെ പല നടപടികളെയും മുഖ്യമന്ത്രിയെ വേദിയിലിരുത്തി പ്രതിനിധികള്‍ വിമര്‍ശിച്ചിരുന്നു.

pathram desk 1:
Leave a Comment