എ.കെ.ജിയെ അപമാനിച്ചതിനോട് യോജിക്കാനാവില്ല, രാഷ്ട്രീയ രംഗത്തും പൊതുരംഗത്തുമുള്ളവരെ അത്തരത്തില്‍ ചിത്രീകരിച്ചത് ശരിയല്ല ബല്‍റാമിനെതിരെ കെ.മുരളീധരന്‍

തിരുവനന്തപുരം: എ.കെ.ജിക്കെതിരായ വി.ടി ബല്‍റാമിന്റെ പരാമര്‍ശം ശരിയല്ലെന്ന് കെ മുരളീധന്‍. രാഷ്ട്രീയ രംഗത്തും പൊതുരംഗത്തുമുള്ളവരെ അത്തരത്തില്‍ ചിത്രീകരിച്ചത് ശരിയല്ല. എ കെജിയെ അപമാനിച്ചതിനോട് യോജിക്കാനാവില്ല. പരാമര്‍ശം കോണ്‍ഗ്രസ് സംസ്‌കാരത്തിന് യോജിച്ചതല്ലെന്നും ദൗര്‍ഭാഗ്യകരമായിപ്പോയെന്നും മുരളീധരന്‍ പ്രതികരിച്ചു. അതേസമയം ബല്‍റാമിന്റെ എംഎല്‍എ ഓഫീസിലേക്ക് മദ്യക്കുപ്പി വലിച്ചെറിഞ്ഞത് സിപിഎമ്മിന്റെ മോശം സംസ്‌ക്കാരമെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന എ.കെ.ജി ബാലപീഡകനായിരുന്നുവെന്നാണ് ബല്‍റാം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയിലടക്കം ഉയര്‍ന്നത്. തൃത്താലയില്‍ വി.ടി ബല്‍റാമിന്റെ ഓഫീസിന് നേരെ അജ്ഞാതര്‍ മദ്യക്കുപ്പി എറിയുകയും ചെയ്തിരുന്നു.പ്രസ്താവനയില്‍ വി.ടി. ബല്‍റാം മാപ്പ് പറയണമെന്ന് സോഷ്യല്‍ മീഡിയയില്‍ ആവശ്യമുയര്‍ന്നു. നാല്‍പ്പതിനോടടുത്ത് നില്‍ക്കുന്ന എ.കെ.ജി വളരെ ചെറിയ പ്രായത്തിലുള്ള സുശീലയുമായി അടുത്തതിനെക്കുറിച്ചാണ് വി.ടി ബല്‍റാം ഫെയ്സ്ബുക്കില്‍ എഴുതിയത്.

എ.കെ.ജി എന്ന മഹാനായ തൊഴിലാളി കര്‍ഷക നേതാവിനെ അവഹേളിച്ചത് വഴി സാധാരണക്കാരന്റെയും പാവപ്പെട്ടവന്റെയും ആത്മാഭിമാനബോധത്തെയാണ് ബലറാം അവഹേളിച്ചിരിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന കമ്മറിറിയംഗവും എസ്.എഫ്.ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റുമായ വി. ശിവദാസന്‍ പറഞ്ഞിരുന്നു.

pathram desk 2:
Leave a Comment