ആശ്വാസം ; നിപബാധിച്ച് മരിച്ച പതിനാലുകാരന്റെ രക്ഷിതാക്കള്‍ ഉള്‍പ്പെടെ 9 സാമ്പിളുകള്‍ നെഗറ്റീവ്

കോഴിക്കോട്: നിപ ബാധിച്ചു മരിച്ച പതിനാലുകാരന്റെ രക്ഷിതാക്കളുടേതുള്‍പ്പെടെ ഇന്ന് പരിശോധിച്ച 9 സാമ്പിളുകള്‍ നെഗറ്റീവ്. രോഗലക്ഷണം ഉള്ള 15 പേര്‍ നിരീക്ഷണത്തിലാണ്. 406 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്.194 പേര്‍ ഹൈറിസ്‌ക് ക്യാറ്റഗറിയിലുമുണ്ട്. ഇതില്‍ 139 ആരോഗ്യ പ്രവര്‍ത്തകരാണ്. രോഗലക്ഷണമുള്ള തിരുവനന്തപുരം, പാലക്കാട് സ്വദേശികളുടെ പരിശോധനാഫലം ചൊവ്വാഴ്ച പുറത്തുവരും.

2023 ല്‍ നിപ സ്ഥിരീകരിച്ചപ്പോള്‍ വവ്വാലുകളില്‍ കണ്ടെത്തിയ അതേ വൈറസ് ഇത്തവണത്തെ പരിശോധനയില്‍ കണ്ടെത്തിയായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളിലെ 7239 വീടുകളില്‍ സര്‍വേ പൂര്‍ത്തിയായപ്പോള്‍ 439 പേര്‍ക്ക് പനി സ്ഥിരികരിച്ചു. ഇതില്‍ 4 പേര്‍ കുട്ടിയുടെ സമ്പര്‍ക്കത്തില്‍ ഉള്‍പ്പെടുന്നവരാണ്.

ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലായിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടി ഞായറാഴ്ച പകല്‍ 11.30നാണ് മരിച്ചത്. കുട്ടിയെ രക്ഷിക്കാനായി ഓസ്ട്രേലിയയില്‍നിന്ന് ആന്റിബോഡി മരുന്നും പുണെയില്‍നിന്ന് പ്രതിരോധ വാക്സിനും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചിരുന്നു. ഇത് കൊടുക്കുന്നതിന് തൊട്ടുമുമ്പ് രാവിലെ 10.50 ഹൃദയാഘാതമുണ്ടായി. രക്തസമ്മര്‍ദ്ദം താഴ്ന്നു. ഒപ്പം ആന്തരിക രക്തസ്രാവവുമുണ്ടായി. തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.

ജൂലായ് 11-നാണ് കുട്ടിക്ക് പനി ബാധിച്ചത്. ആദ്യം പാണ്ടിക്കാട്ടെ ശിശുരോഗ വിദഗ്ധന്റെ അടുത്ത് ചികിത്സ തേടി. പനി കുറയാത്തതിനെ തുടര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തി. അവിടെനിന്നും രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ മൗലാന ആശുപത്രിയിലേക്ക് മാറ്റി. അവിടെ നിന്നും 19-ന് രാത്രിയോടെയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. തുടര്‍ന്ന് നിപയാണെന്ന സംശയമുണ്ടാകുകയും സാംപിള്‍ പരിശോധയ്ക്ക് അയക്കുകയുമായിരുന്നു.

pathram desk 1:
Related Post
Leave a Comment