താലിബാനെ എന്നല്ല, ആരേയും വിശ്വാസമില്ലെന്ന് ജോ ബൈഡന്‍.

വാഷിംഗ്ടണ്‍: താലിബാനെ എന്നല്ല, ആരേയും വിശ്വാസമില്ലെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. അഫ്ഗാനിസ്താനിലെ ജനങ്ങളുടെ അംഗീകാരം നേടാനാണ് താലിബാന്‍ ശ്രമിക്കുന്നത്. സാമ്പത്തിക സഹായവും വ്യാപാരവുമടക്കമുള്ള എല്ലാ കാര്യങ്ങളിലും അവര്‍ മറ്റുള്ളവരുടെ അംഗീകാരത്തിന് ശ്രമിക്കുന്നുവെന്നും വൈറ്റ് ഹൗസില്‍ രാജ്യത്തോടായി നടത്തിയ പ്രസംഗത്തില്‍ ബൈഡന്‍ പറഞ്ഞു.

താലിബാനെ വിശ്വസിക്കുന്നുണ്ടോ ഇല്ലയോ എന്ന ചോദ്യത്തിനാണ് ‘തനിക്ക് ആരെയും വിശ്വാസമില്ലെന്ന്’ അദ്ദേഹം പ്രതികരിച്ചത്. താലിബാന്‍ അടിസ്ഥാനപരമായ ചില തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ട്. കഴിഞ്ഞ 100 വര്‍ഷങ്ങളായി ഒരു സംഘടനയ്ക്കും കഴിയാത്ത, അഫ്ഗാനിലെ ജനങ്ങളുടെ ഒരുമയും അവര്‍ക്ക് ആവശ്യമുള്ളത് നല്‍കാനും താലിബാന് കഴിയുമെന്നാണോ കരുതേണ്ടത്? അതിനു കഴിയണമെങ്കില്‍, സാമ്പത്തിക സഹായമായും വ്യാപാരമായും എല്ലാത്തരത്തിലുമുള്ള സഹായങ്ങള്‍ അവര്‍ക്ക് നല്‍കേണ്ടി വരും. -ബൈഡന്‍ പറഞ്ഞു.

മറ്റ് രാജ്യങ്ങളുടെ അംഗീകാരം നേടാനുള്ള സാധ്യതയാണ് അവര്‍ തേടുന്നത്. നമ്മള്‍ അടക്കമുള്ള എല്ലാ രാജ്യങ്ങളോടും അവര്‍ പറയുന്നത്, നമ്മുടെ നയതന്ത്ര സാന്നിധ്യം പൂര്‍ണ്ണമായും ഒഴിവാക്കരുതെന്നാണ്് ഇതുവരെ യു.എസ് സേനയ്‌ക്കെതിരെ താലിബാന്‍ ഒന്നും ചെയ്തിട്ടില്ലെന്നാണ് അവര്‍ പറയുന്നത്. കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുന്നത് രാജ്യങ്ങള്‍ തുടരുന്നതിനോട് പ്രതികരിക്കുകയായിരുന്നു ബൈഡന്‍.

ഭീകരവാദികള്‍ സാഹചര്യം മുതലാക്കുകയാണെന്നും നിരപരാധികളായ അഫ്ഗാന്‍ പൗപരന്മാമരയും അമേരിക്കന്‍ സേനയേയും ലക്ഷ്യം വച്ചിരിക്കുകയാണെന്നും മനസ്സിലാക്കുന്നു. ഐ.എസ്.ഐ.എസ്, ഐ.എസ്.ഐ.എസ്-കെ തുടങ്ങി ഏതു മേഖലയില്‍ നിന്നുള്ള ഭീഷണിയും നേരിടാന്‍ നിജാന്ത ജാഗ്രത പാലിക്കുകയാണ്.

അഷ്‌റഫ് ഗാനി സര്‍ക്കാരിനെ അട്ടിമറിച്ച് താലിബാന്‍ ഭരണം പിടിച്ചതോടെയാണ് സുരക്ഷ ഭീതിയില്‍ രാജ്യങ്ങള്‍ അവരുടെ പൗരന്മാരെ ഒഴിപ്പിക്കുന്നത്. പ്രാണഭീതിയാല്‍ രാജ്യം വിടുന്ന നിരവധി അഫ്ഗാനിസ്താന്‍കാരും വിവിധ രാജ്യങ്ങളില്‍ അഭയം തേടുന്നുണ്ട്. ഈ മാസം 14 മുതല്‍ അമേരിക്ക 25,100 പേരെ ഒഴിപ്പിച്ചുവെന്നാണ് കണക്ക്. കഴിഞ്ഞ മാസം അവസാനം മുതലുള്ള കണക്ക് നോക്കിയാല്‍ ഇത് 30,000 ഓളം വരും. ഓഗസ്റ്റ് 31ന് സമയപരിധി അവസാനിക്കുന്നത് ഒഴിപ്പിക്കല്‍ തുടരുന്നതില്‍ സൈന്യവുമായി ചര്‍ച്ച നടത്തുന്നുണ്ട്. എത്രകാലം ഇത് തുടരേണ്ടി വരുമെന്ന് താന്‍ സംശയിക്കുന്നുണ്ടെന്നും ബൈഡന്‍ പറഞ്ഞു.

വേദനയും നഷ്ടങ്ങളും കൂടാതെ ഒഴിപ്പിക്കല്‍ നടത്താനാവില്ലെന്ന് അറിയാം. അവരെ ഓര്‍ത്ത് താന്‍ ദുഃഖിക്കുന്നു. ഇപ്പോള്‍ അഫ്ഗാന്‍ വിടാനായില്ലെങ്കില്‍ പിന്നെ എപ്പോഴാണ് രക്ഷപ്പെടാന്‍ കഴിയുക. ഏഴ് സി-17, ഒരു സി-130 ഉള്‍പ്പെടെ എട്ട് സൈനിക വിമാനങ്ങളാണ് ഒഴിപ്പിക്കലിന് ഉപയോഗിക്കുന്നത്. 1700 യാത്രക്കാരെ ഹമീദ് കര്‍സായി വിമാനത്താവളത്തില്‍ നിന്ന് ഈ വിമാനങ്ങളില്‍ ഒഴിപ്പിച്ചു. 39 സഖ്യ വിമാനങ്ങളിലായി 3400 പേരെയും ഒഴിപ്പിച്ചുവെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.

യു.എസ് സേനയുടെ നിയന്ത്രണത്തിലുള്ള കാബൂള്‍ രാജ്യാന്തര വിമാനത്താവളത്തിലേക്ക് പ്രവേശനത്തിന് കൂടുതല്‍ സുരക്ഷിത ഇടങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ബൈഡന്‍ അറിയിച്ചു. ചരിത്രത്തിലെ ഏറ്റവും ദുഷ്‌കരവും വലുതുമായ ഒഴിപ്പിക്കലാണ് അഫ്ഗാനിസ്താനില്‍ നടക്കുന്നതെന്ന് ബൈഡന്‍ നേരത്തെ പറഞ്ഞിരുന്നു. എല്ലാ അമേരിക്കകാരേയും സഖ്യരാജ്യങ്ങളില്‍ നിന്നുള്ളവരേയും അഫ്ഗാനില്‍ നിന്ന് ഒഴിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

pathram:
Leave a Comment