കിടപ്പറ ദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്ത് പണമുണ്ടാക്കി; രണ്ടാം ഭാര്യയുടെ പരാതിയില്‍ യുവാവ് അറസ്റ്റില്‍

ഭോപ്പാൽ: പണത്തിന് വേണ്ടി ഭാര്യമാരുമായുള്ള ലൈംഗിക ബന്ധം ലൈവ് സ്ട്രീം ചെയ്ത് പ്രദർശിപ്പിച്ചതിന് 24-കാരൻ അറസ്റ്റിൽ. മധ്യപ്രദേശിലെ വിദിഷ സ്വദേശിയെയാണ് രണ്ടാം ഭാര്യയുടെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊബൈൽ ഫോണുകളും ആഭരണങ്ങളും അടക്കം 12 ലക്ഷം രൂപയുടെ സാധനങ്ങളും പോലീസ് പിടിച്ചെടുത്തു.

പ്രതിക്കെതിരേ ബലാത്സംഗം, അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ, വ്യക്തിയുടെ സ്വകാര്യത ലംഘിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. വിവിധ ആപ്പുകളിലൂടെയാണ് യുവാവ് ഭാര്യമാരുമായുള്ള ലൈംഗികബന്ധം ലൈവ് സ്ട്രീം ചെയ്തതെന്നും പോലീസ് പറഞ്ഞു.

പത്താം ക്ലാസ് വരെ മാത്രം പഠിച്ച പ്രതിക്ക് മൊബൈൽ, ഇന്റർനെറ്റ് കാര്യങ്ങളിൽ കൂടുതൽ അറിവുണ്ട്. ഡേറ്റിങ് ആപ്പുകളടക്കം വിവിധ ആപ്പുകളിലും ഇയാൾ സജീവമായിരുന്നു. പല ആപ്പുകളിൽനിന്നും സമ്മാനങ്ങളും ലഭിച്ചിരുന്നു. ഇതിനിടെയാണ് പണം സമ്പാദിക്കാനായി ഭാര്യമാരുമായുള്ള ലൈംഗികബന്ധവും ലൈവ് സ്ട്രീം ചെയ്തത്.

ലൈവ് സ്ട്രീം കാണാൻ താൽപര്യമുള്ളവർക്ക് ആദ്യം മെനു കാർഡ് അയച്ചാണ് ഇടപാടിന്റെ തുടക്കം. ഡെമോ വീഡിയോക്ക് നൂറ് രൂപയായിരുന്നു നിരക്ക്. ലൈവ് സ്ട്രീമിങ്ങ് കാണാൻ 500 മുതൽ ആയിരം രൂപ വരെ ഈടാക്കിയിരുന്നു. മുഖം കാണിക്കാത്ത ലൈവ് സ്ട്രീമിങ്ങിനും മുഖം കാണിക്കുന്നതിനും പ്രത്യേകം നിരക്കുകളുമുണ്ട്.

ഒരു ദിവസം 3000 മുതൽ 4000 രൂപ വരെ പ്രതി സമ്പാദിച്ചിരുന്നതായാണ് പോലീസ് പറഞ്ഞത്. ഓഗസ്റ്റ് 28-ന് ഇയാൾ തുടങ്ങിയ ബാങ്ക് അക്കൗണ്ടിൽ ഇതുവരെ ആറ് ലക്ഷം രൂപയുടെ ഇടപാട് നടന്നിട്ടുണ്ട്. ഇത്തരത്തിൽ ലക്ഷങ്ങൾ സമ്പാദിക്കാനായിരുന്നു പ്രതി ലക്ഷ്യമിട്ടിരുന്നതെന്നും ചോദ്യംചെയ്യലിൽ രണ്ട് ഭാര്യമാരെയും താൻ ദുരുപയോഗം ചെയ്തതായി പ്രതി സമ്മതിച്ചെന്നും പോലീസ് പറഞ്ഞു.

യുവാവ് മറ്റൊരു വിവാഹം കഴിച്ചിരുന്നതായി ഇയാളുടെ രണ്ട് ഭാര്യമാർക്കും അറിവുണ്ടായിരുന്നില്ല. സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട ബെംഗളൂരു സ്വദേശിനിയാണ് പ്രതിയുടെ ആദ്യ ഭാര്യ. ഇവർ ഏഴ് മാസം ഗർഭിണിയാണ്. ഇതിനിടെ ഉത്തർപ്രദേശിൽനിന്നുള്ള മറ്റൊരു യുവതിയെയും ഇയാൾ വിവാഹം കഴിച്ചിരുന്നു. ആത്മീയ വിഷയങ്ങളിൽ ഏറെ തൽപരയായ യുവതിയെ തെറ്റിദ്ധരിപ്പിച്ചാണ് യുവാവ് വിവാഹം കഴിച്ചത്. ഈ യുവതിയാണ് പിന്നീട് പോലീസിൽ പരാതി നൽകിയത്.

pathram desk 1:
Leave a Comment